വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരള സർക്കാർ പുതിയ മദ്യബ്രാന്റ് ഇറക്കുന്നു. പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്ന് മലബാർ ബ്രാന്റി എന്ന പേരിലാണ് പുതിയ ബ്രാന്റ് ഇറക്കുന്നത്. പുതിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി അതിവേഗത്തിൽ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം വർധിപ്പിക്കുകയും ചെയ്യും. ( new liquor called Malabar Brandy; Production of jawan will increase )
6 മാസത്തിനുള്ളില്‍ ബ്രാന്റിയുടെ ഉല്‍പാദനം ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇവിടെ നിന്ന് പരമാവധി ബ്രാന്റി ഉല്‍പാദിപ്പിക്കും. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ 3.5 രൂപയാണ് സർക്കാരിന് നഷ്ടം വരുന്നത്. ഇതിനാൽ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് തിരുവല്ല ട്രാവൻകൂർ ഷുഗർ മിൽസിൽ നിന്നുള്ള ജവാന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും പുതിയ ബ്രാന്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിൽ കേരളത്തിൽ ജവാന്റെ വില കൂട്ടണമെന്ന് ബെവ്‌കോ നേരത്തെ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ. ഏകദേശം മൂന്നാഴ്ചയിൽ അധികമായി കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകളിലും ബാറുകളിലും വിലകുറഞ്ഞ മദ്യത്തിന് വലിയ ക്ഷാമമാണ് നേരിടുന്നത്.
നിലവിൽ ആറ് ബോട്ട്ലിങ്ങ് ലൈനുകളാണ് തിരുവല്ലയിലുള്ളത്. 6 എണ്ണംകൂടി ചേർത്ത് അത് പത്താക്കി വർധിപ്പിക്കും. നിലവില്‍ രണ്ടുലൈനുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നഷ്ടം വരുമെന്നു ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്