കടുത്തുരുത്തി;ഏറെ യാത്രാക്ലേശം വർഷങ്ങളായി അനുഭവിക്കുന്ന പിറവം റോഡ് യാത്രക്കാർക്ക് ഏറെ സന്തോഷം പകരുന്ന സമീപനമാണ് പൊതുമരാമത്തു വകുപ്പ് മന്ത്രിയിൽ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. യാത്രാക്ലേശം വിവരിക്കുകയും പരിഹാരം ഉണ്ടാക്കുവാൻ ഇടപെടണമെന്നാവശ്യ മുന്നയിച്ചും നൽകിയ നിവേദനത്തിൽ മന്ത്രി അടിയന്തിര പ്രാധാന്യത്തോടെ തുടർ നടപടി സ്വീകരിക്കുകയും മൂന്നു റീച്ചുകളിലായി എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പെരുവ പിറവം ഭാഗം നെടുമ്പാശ്ശേരി കുമരകം റോഡിലെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തുകഴിഞ്ഞു.
കടുത്തുരുത്തി പെരുവ റോഡ് രണ്ട് റീച്ചുകളായി തിരിച്ച് തലയോലപ്പറമ്പ് കടുത്തുരുത്തി പിഡബ്ല്യൂഡി ഡിവിഷനുകൾ എസ്റ്റിമേറ്റ് തയ്യാറാക്കി പണികൾ ആരംഭിക്കാനിരിക്കെയാണ് എംഎൽഎ യൂടെ നിരുത്തരവാദപരമായ പ്രസ്താവന വന്നത് .പതിനഞ്ചു വർഷം മുൻപ് നടപ്പാക്കാനുറച്ച പദ്ധതിയാണിതെന്നും റോഡിനിരുവശത്തുമുള്ള സ്ഥലം കെട്ടിട ഉടമകളെ ആശങ്കയിലാക്കുന്ന വിധം വീതി കൂട്ടുവാൻ സ്ഥലമേറ്റെടുത്ത് അതിർത്തി കല്ലിടുന്നതിന് സർവേ നടത്തുമെന്നാണ് എംഎൽഎയുടെ അവകാശവാദം .
അഞ്ചു വർഷം മുൻപ് വളവു നിവർത്താൻ ഗവണ്മെന്റ് അനുവദിച്ച തുക എംഎൽഎ ഇടപെട്ടു വകമാറ്റി ചിലവഴിച്ചത് സ്വന്തക്കാരായ ചിലരുടെ ഭൂമിക്ക് അതിരുമതിൽ നിര്മ്മിച്ച് മാങ്ങാട് ഭാഗത്തെ കൊടും വളവ് നിലനിർത്തി എന്ന ആക്ഷേപം നിലനിൽക്കുന്നു.
ഈ പ്രസ്താവന ഇപ്പോൾ സർവേയുടെ പേരിൽ റോഡ് വികസനം നീട്ടികൊണ്ട് പോകുക എന്ന ഉദ്ദേശം മാത്രമാണ് എന്ന് സംശയിക്കുന്നു. കൊടും വളവുകൾ നിവർത്തി റോഡ് നല്ല നിലയിൽ പുനർനിർമ്മാണം നടത്താനാകും എന്നിരിക്കെ ഈ ദുരിത യാത്ര ഇനിയും വര്ഷങ്ങളോളം ജനങ്ങൾ സഹിക്കണം എന്ന നിലപാട് തികച്ചും ജനവിരുദ്ധമാണ് .മണ്ഡലത്തിലെന്തു നടന്നാലും താൻ മാത്രം ശ്രമിച്ചു നടന്നതാണെന്ന എംഎൽഎയുടെ അവകാശ വാദം ഇവിടുത്തെ വികസന മുരടിപ്പിലും കാരണക്കാരൻ താനാണെന്ന് അംഗീകരിക്കേണ്ടി വരും .
പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം പിഡബ്ല്യൂഡി ഇടപെടീൽ നടത്തി അടിയന്തിര പ്രാധാന്യത്തോടെ പുനർനിർമ്മാണം നടത്താനാരംഭിച്ച കടുത്തുരുത്തി പിറവം റോഡ് സർവേയുടെയും മറ്റും പേര് പറഞ്ഞു തടസം നിൽക്കാതെ എത്രയും പെട്ടെന്ന് കടുത്തുരുത്തി പിറവം റോഡിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളോടൊപ്പം നിൽക്കണമെന്ന് എംഎൽഎ യോട് സിപിഐഎം കടുത്തുരുത്തി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.