കോട്ടയം; കോട്ടയത്ത് പുതിയ ഡിസിസി പ്രസിഡന്റായി ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ് കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, എന്നിവരിലൊരാൾ പ്രസിഡന്റാകും .കെപിസിസി പ്രസിഡന്റ് ഹൈക്കമാൻഡിനു നൽകിയ ലിസ്റ്റിൽ നാട്ടകം സുരേഷിന്റെയും യൂജിൻ തോമസിന്റെയും പേരാണുള്ളത്. രണ്ടു ദിവസത്തിനകം പ്രസിഡന്റിനെ പ്രഖ്യാപിക്കും. എ ഗ്രൂപ്പിന്റെ കൈയിലുള്ള സ്ഥാനം ഗ്രൂപ്പിനതീതമായി മറ്റൊരാൾക്കു നൽകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നീക്കം നടത്തിയെങ്കിലും അവസാനനിമിഷം പരാജയപ്പെടുകയായിരുന്നു.സ്വന്തം ജില്ലയിലെ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തിയില്ലെന്ന പരാതിയെ തുടർന്നു നാട്ടകം സുരേഷിന്റെ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൂർണസമ്മതം മൂളിയിട്ടില്ല. തന്നോട് ആലോചിക്കാതെ തീരുമാനമെടുക്കുന്നു എന്ന പരാതിയിൽ ചർച്ചകളിൽനിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കുകയാണ്.
ഇത്തവണ ഉമ്മൻചാണ്ടി ആരുടെയും പേര് നിർദേശിക്കില്ലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചന.നാട്ടകം സുരേഷിനു പുറമേ കെ.സി. ജോസഫ്, ഫിൽസണ്‍ മാത്യൂസ്, യൂജിൻ തോമസ്, ജോമോൻ ഐക്കര എന്നിവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തിൽ ചർച്ചയിൽ ഉയർന്നുവന്നത്. ഇതിൽ കെ.സി. ജോസഫിനെതിരേ സ്വന്തം ഗ്രൂപ്പിൽനിന്നുതന്നെ എതിർപ്പുവന്നു. ജോമോൻ ഐക്കരയ്ക്കെതിരേ സഹകരണബാങ്കുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നു. ഫിൽസണ്‍ മാത്യൂസിനു സമുദായിക സമവാക്യമാണു വിനയായത്. ഏറ്റവും ഒടുവിൽ നാട്ടകം സുരേഷിന്റെയും യൂജിൻ തോമസിന്റെയും പേരുകൾ മാത്രമാണ് ലിസ്റ്റിൽ ഇടം തേടിയത്. നാട്ടകം സുരേഷിനെതിരേ ഡിസിസി ഓഫീസിനു മുന്പിൽ പോസറ്റർ പ്രചാരണം നടത്തിയെങ്കിലും നേതൃത്വം ഇതു ഗൗനിച്ച മട്ടില്ല
.എ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കി പുതിയ ഒരാളെ പ്രസിഡന്റാക്കാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ശ്രമം നടത്തിയിരുന്നു. ഇതിനായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഇവർ ഉപയോഗിച്ചത്. എ ഗ്രൂപ്പിൽനിന്നും നിർദേശിച്ച നാട്ടകം സുരേഷ് ഒഴികെ മറ്റുപേരുകളൊടൊന്നും തിരുവഞ്ചൂർ രാധാകൃഷ്ണന് താത്പര്യമില്ലായിരുന്നു. നാട്ടകം സുരേഷിനെ പ്രസിഡന്റാക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സുധാകരനെ നേരിൽ കണ്ട് അറിയിച്ചു. നാട്ടകം സുരേഷിന്റെ പേര് ഉയർത്തിക്കൊണ്ടുവന്നത് പി.ടി. തോമസിനും പങ്കുണ്ട്. അദ്ദേഹത്തോട് അടുത്തബന്ധം പുലർത്തുന്ന നാട്ടകം സുരേഷിനെ കോട്ടയത്ത് പ്രസിഡന്റാക്കുകവഴി ഇടുക്കിയിൽ തന്റെ ഇഷ്ടക്കാരനെയും ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. സാമുദായിക സമവാക്യം ഇതുവഴി കോട്ടയത്തും ഇടുക്കിയിലും അദ്ദേഹം ലക്ഷ്യമിടുന്നു.എന്നാൽ എ കെ ആന്റണി മുതൽ ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുമായുള്ള അടുപ്പവും ക്ലീൻ ഇമേജും ,കോട്ടയത്തിന്റെ സാമുദായിക പശ്ചാത്തലവും യൂജിൻ തോമസിന് സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് .