കോട്ടയം: തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് ജോസഫ് ഗ്രൂപ്പും മോന്‍സ് ജോസഫും മനസ്സിലാക്കുന്നില്ലെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്. മോന്‍സ് ജോസഫ് ഇപ്പോൾ പറയുന്നതല്ല യാഥാര്‍ത്ഥ്യം. ജോസഫ് ഗ്രൂപ്പില്‍ നിന്നും ഉള്‍പ്പെടെ പല പാര്‍ട്ടികളില്‍ നിന്നും പ്രമുഖര്‍ പലരും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ജയരാജ് കോട്ടയത്ത് പറഞ്ഞു.
24 വര്‍ഷമായി യുഡിഎഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് രണ്ടാമതൊരു സീറ്റ് പോലും ലഭിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിന് കൂടുതല്‍ അംഗീകാരം ലഭിച്ചത് ഇടത് മുന്നണിയിലേക്ക് വന്നതിന് ശേഷമാണ്. ഒരു ലയനവും പാർട്ടി പരിഗണനയിലില്ല. ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് കടന്നുവരാമെന്നും കോട്ടയം പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ ജയരാജ് പറഞ്ഞു.
ഇതെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാവില്ല. എംഎല്‍എമാര്‍ ഉള്‍പ്പടെ പാര്‍ട്ടിയിലേക്ക് വന്നേക്കാം. ജോസ് കെ മാണിയുടെ കരുത്തുറ്റ നേതൃത്വമാണ് പാർട്ടിയെ കരുത്തുറ്റ നിലയിലേക്ക് എത്തിച്ചത്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പദവിയോ സ്ഥാനമാനങ്ങളോ അല്ല അതിനു മാനദണ്ഡമെന്നും ജയരാജ് പറഞ്ഞു. മുഖാമുഖം പരിപാടിയിൽ പ്രസ്ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ്. സനിൽ കുമാർ എന്നിവർ പങ്കെടുത്തു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ പ്രസ് ക്ലബിന് സംഭാവന നൽകിയ അവശ്യ വൈദ്യ പരിശോധന ഉപകരണങ്ങൾ ചടങ്ങിൽ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ഷാജി കെ.തോമസ്, ചീഫ് വിപ്പ് എൻ.ജയരാജിന് നൽകി പ്രസ് ക്ലബിന് കൈമാറി