എലിക്കുളം: കുരുവിക്കൂട്-ജീരകത്തുപടി റോഡ് ജില്ലാപഞ്ചായത്ത് പദ്ധതിയിൽ റീടാറിങ് നടത്താൻ പൊളിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നിർമാണം തുടങ്ങിയില്ല. പലയിടത്തും നിലവിലുള്ള ടാറിങ് പൊളിച്ചുനീക്കി റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതുവഴി വാഹനഗതാഗതം തടഞ്ഞ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഇളകി കിടക്കുന്ന മെറ്റൽ നിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌കരമാണിപ്പോൾ. വില്ലേജ് ഓഫീസ്, സ്‌കൂളുകൾ, അങ്കണവാടികൾ, ഉരുളികുന്നം ഐശ്വര്യ ഗന്ധർവ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഏറെപ്പേർ സഞ്ചരിക്കുന്ന വഴിയാണിത്
യഥാസമയം എൻജിനീയറിങ് വിഭാഗം പരിശോധന പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കാത്തതാണ് ടാറിങ് തുടങ്ങാൻ താമസമുണ്ടാക്കിയതെന്ന് കരുതുന്നു. റോഡ് പൊളിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് പരിശോധന നടത്തിയത്. അഞ്ചാംതീയതിക്കുശേഷം മെറ്റൽ വിരിക്കുന്ന ജോലികൾ തുടങ്ങുമെന്നാണ് ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ പറഞ്ഞത്. 20 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം നടത്തുന്നത്.
റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി കുരുവിക്കൂട് അധ്യക്ഷത വഹിച്ചു. എം.ജെ.അഭിലാഷ്, ശശി നിരപ്പേൽ, എം.ആർ.രാജേഷ്, ഷാജി കോയിക്കൽ, ഷിബു മോൻ പിള്ള, പി.എം.മനു, എം.എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു