ന്യൂഡല്‍ഹി: സമ്മതത്തോട് കൂടിയല്ലാതെയുള്ള ലൈംഗിക ബന്ധത്തോട് നോ പറയാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗിക തൊഴിലാളികള്‍ക്ക് പോലും ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പറയാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ ലൈംഗികബന്ധത്തിന് സമ്മതമല്ലെന്ന് ഭര്‍ത്താവിനോട് പറയാന്‍ ഭാര്യയ്ക്കും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രാജീവ് ശക്ധര്‍ പറഞ്ഞു.
വൈവാഹിക ബാലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്നും നിര്‍ണായക പ്രതികരണമുണ്ടായത്.
ലൈംഗിക കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. എല്ലാ ബലാത്സംഗങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണ്. വിവാഹബന്ധവും വിവാഹേതരബന്ധവും തമ്മില്‍ വ്യത്യാസമുണ്ട്.
ബലാത്സംഗക്കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒരു തരത്തിലുള്ള ഇളവും നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടന്‍ നിര്‍ബന്ധിച്ചാല്‍ ലൈംഗിക തൊഴിലാളികള്‍ക്ക് പോലും തന്നെ നിര്‍ബന്ധിപ്പിക്കുന്ന പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാന്‍ അവകാശമുണ്ടെന്ന് അമികസ്‌ക്യൂരിയായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്‌ശേഖര്‍ റാവു ചൂണ്ടിക്കാട്ടിയത് പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് രാജീവ് ശക്ധറിന്റെ പ്രതികരണം.
ഭാര്യയുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ഓഗസ്റ്റ് 12ന് മുംബൈ സിറ്റി അഡീഷണല്‍ സെഷന്‍സ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഓഗസ്റ്റ് 26ന് ഛത്തീസ്ഗഢ് കോടതിയും വിധിച്ചിരുന്നു. എന്നാല്‍, വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിന് കാരണമാകുമെന്നുമാണ് ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിച്ചത്