കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ രണ്ടു ദിവസത്തെ (22 മണിക്കൂര്‍) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ സാമ്ബത്തിക ഇടപാടുകളടക്കം കേസില്‍ വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന.
മൊഴികളിലെ വൈരുദ്ധ്യം തുടരുന്നതിനാല്‍ ഇന്നത്തെ 11 മണിക്കൂര്‍ (രാവിലെ 9 മുതല്‍ രാത്രി 8വരെ) ചോദ്യം ചെയ്യല്‍ നിര്‍ണായകം. ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികളെ കേള്‍പ്പിക്കുകയും കാണിക്കുകയും ചെയ്തു. ഇന്നലെ വിളിച്ചു വരുത്തിയ രണ്ട് സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും നിര്‍ണായകമാകും. തെളിവുകള്‍ സീല്‍വച്ച കവറില്‍ 27ന് കോടതിയില്‍ സമര്‍പ്പിക്കും. വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഇന്ന് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.
ദിലീപിനെയും സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ഉച്ചവരെ ഒന്നിച്ചിരുത്തിയാണ് എസ്.പി മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. ഉത്തരങ്ങളില്‍ പെരുത്തക്കേടുണ്ടായിരുന്നു. വ്യക്തത വരുത്താന്‍ ഉച്ചയ്ക്കുശേഷം പ്രത്യേകം ചോദ്യം ചെയ്തു. ദിലീപിനെയാണ് കൂടുതല്‍ സമയം ചോദ്യം ചെയ്തത്. സുഹൃത്ത് ബൈജു ചെങ്ങമനാടും മാനേജര്‍ അപ്പുവും മൊഴി പഠിച്ചുപറയുന്നതു പോലെയാണ് തോന്നിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളിലൊരാള്‍ വധഗൂഢാലോചന സ്ഥിരീകരിച്ചതായി പറയുന്നുണ്ടെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല.
പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തെക്കുറിച്ചായിരുന്നു മൊഴി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ് ഈ വിവരമെന്നാണ് സൂചന.