ന്യൂഡൽഹി: റബർ കൃഷിക്കുള്ള സബ്സിഡി തുടരുമെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ ജോസ് കെ. മാണി എംപിയെ അറിയിച്ചു. 2020 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെ മാത്രം 10,69,66,000 രൂപയും (10.69 കോടി) 2017-18 മുതൽ 2019-20 വരെ 5,69,72,00 രൂപയും സബ്സിഡിയിനത്തിൽ കേരളത്തിലെ റബർ കർഷകർക്കു നൽകിയതായും കേന്ദ്രം അറിയിച്ചു. 2017-18 മുതൽ മുടങ്ങിക്കിടന്ന റബർ കൃഷി സബ്സിഡി 2020 ഏപ്രിൽ മുതലാണു പുനഃസ്ഥാപിച്ചത്
കേരളത്തിലെ സ്വാഭാവിക റബർ ഉത്പാദനത്തിൽ 2020-21ൽ മുൻ വർഷത്തെ അപേക്ഷിച്ചു നേരിയ കുറവേ ഉണ്ടായിട്ടുള്ളൂവെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. 2019-20ൽ 5,33,500 ടണ്‍ ആയിരുന്ന റബർ ഉത്പാദനം കഴിഞ്ഞ വർഷം 5,19,500 ടണ്‍ ആയാണു കുറഞ്ഞത്. ആകെ 14,000 ടണ്ണിന്റെ കുറവ്. കോവിഡ് മഹാമാരി, ലോക്ഡൗണ്‍ എന്നിവയ്ക്കു പുറമെ 2020 സെപ്റ്റംബറിൽ ദക്ഷിണ കേരളത്തിലുണ്ടായ കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയവയുടെയും പശ്ചാത്തലത്തിലാണ് ഉത്പാദനത്തിലെ നേരിയ കുറവെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു
രാജ്യത്താകെ 7,15,000 ടണ്‍ റബർ ആണ് ഉത്പാദനം. ഇതിൽ 5,19,500 ടണ്ണും കേരളത്തിലാണ്. ത്രിപുര- 73,780 ടണ്‍, കർണാടക- 43,860, ആസാം- 34,130, തമിഴ്നാട്- 19,710, മേഘാലയ- 9,540, മറ്റു സംസ്ഥാനങ്ങൾ- 14,480 ടണ്‍ എന്നിങ്ങനെയാണ് 2020-21ലെ സ്വാഭാവിക റബർ ഉത്പാദനമെന്നുമാണു റബർ ബോർഡിന്റെ കണക്കെന്നു ജോസ് കെ. മാണിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി