National News

പിരിയാന്‍ വയ്യ, ഒരുമിച്ച്‌ മരിക്കാന്‍ തീരുമാനിച്ചു: കാമുകി ആദ്യം ചാടി, കാമുകന്‍ ചതിച്ചു – പുഴ നീന്തി കടന്ന് യുവതി

Keralanewz.com

ഉത്തര്‍പ്രദേശ്: പ്രണയബന്ധത്തില്‍ നിന്നും പിരിയാന്‍ കഴിയാതെ വന്നതോടെ ഒരുമിച്ച്‌ മരിക്കാന്‍ തീരുമാനിച്ച്‌ കമിതാക്കള്‍.

പക്ഷെ, രണ്ടും പേരും ആത്മഹത്യ ചെയ്തില്ല. പകരം, കാമുകനെതിരെ യുവതി വധശ്രമത്തിന് കേസ് കൊടുത്തു. ഉത്തര്‍പ്രദേശിലെ പ്രയാഗില്‍ ആണ് സംഭവം. 32 വയസുകാരിയായ യുവതിയാണ് കഥയിലെ നായിക. 30 വയസുകാരനായ കാമുകനെതിരെയാണ് യുവതി വധശ്രമത്തിന് കേസ് കൊടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ;

ഇരുവരും മുന്‍പ് വിവാഹിതരായവരാണ്. ഇവരുടെത് വിവാഹേതര ബന്ധമാണ്. ഭാര്യയെ ഉപേക്ഷിച്ച്‌ തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ കാമുകനോട് ആവശ്യപ്പെട്ടു. യുവതിക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയില്ലെന്ന് കാമുകന്‍ പറഞ്ഞു. എങ്കില്‍ പിന്നെ ഒരുമിച്ച്‌ മരിക്കാമെന്നായി യുവതി. യുവാവ് ഇത് സമ്മതിച്ചു. അങ്ങനെ നിശ്ചയിച്ച പ്രകാരം യുവതി ആത്മഹത്യ ചെയ്യാന്‍ യമുനാ നദിക്കരയിലെ പാലത്തിന് മുകളില്‍ എത്തി. മകളെ വീട്ടില്‍ നിര്‍ത്തിയാണ് കാമുകനൊപ്പം ജീവനൊടുക്കാന്‍ യുവതി എത്തിയത്.

കാമുകനും കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി. പാലത്തില്‍ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം, യുവതി ചാടി. എന്നാല്‍ യുവാവ് കൂടെ ചാടിയില്ല. വെള്ളത്തില്‍ വീണ ശേഷമാണ് കാമുകി ചതി തിരിച്ചറിയുന്നത്. നീന്തല്‍ അറിയാമായിരുന്നതിനാല്‍ യുവതി നീന്തി കരയിലെത്തി. കാമുകി നീന്തുന്നത് കണ്ട യുവാവ് ഇതിനോടകം സ്ഥലം വിട്ടിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ എടുത്തിരിക്കുന്നത്

Facebook Comments Box