എ.കെ.ജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്. എകെജി സെന്‍ററിൽ ബോംബെറിയുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രവർത്തകർ പ്രകോപിതരാകരുതെന്നും, അനിഷ്ടസംഭവങ്ങൾ സൃഷ്ടിക്കരുതെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
എകെജി സെൻ്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആൻ്റണി രാജു പ്രതികരിച്ചു. ബോധപൂർവ്വം ദുഷ്ട ശക്തികൾ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആൻ്റണി രാജു പറഞ്ഞു