ഡൽഹി ഫരീദാബാദ് സീറോ മലബാർ രൂപതയിലെ ലഡോ സരായി അന്ധേരി മോഡിലെ ഡോ: അംബേദ്‌കർ കോളനിയിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ജെ.സി.ബി ഉപയോഗിച്ചു ഇടിച്ചു നിരത്തി നശിപ്പിച്ചത് അത്യന്തം വേദനാജനകവും പ്രതിക്ഷേധാർഹവും ആണെന്ന് തോമസ് ചാഴികാടൻ എം.പി.
രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ദേവാലയം എത്രയും വേഗം പുനർനിർമ്മിച്ചു കൊടുക്കണമെന്നും,. മതവിശ്വാസം വൃണപ്പെടുത്തി സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഡൽഹി സർക്കാരിനോട് തോമസ് ചാഴികാടൻ എം .പി ആവശ്യപ്പെട്ടു.
ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ എല്ലാം അധികൃതരുടെ പക്കലുണ്ടായിട്ടും, അൾത്താരയിലെ സക്രാരിയിൽ ഉണ്ടായിരുന്ന തിരുവോസ്തി എടുക്കുവാൻ പോലും അനുവദിക്കാതെ ദേവാലയം ഉദ്യോഗസ്ഥർ ഇടിച്ചു നിരത്തിയത് വിശ്വാസികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.