കുമരകം: ഡീസലിന്റെ വിലക്കയറ്റം അവസാനിക്കില്ലെന്ന തിരിച്ചറിവിൽ കുമരകം സ്വദേശി നടത്തിയ പുതിയ സി.എൻ.ജി.എൻജിൻ പരീക്ഷണത്തിന് ഔദ്യോഗിക അനുമതി.
കുന്നത്തുകളത്തിൽ രശ്മി ശശിധരന്റെ ഉടമസ്ഥതയിലുള്ള ‘കാർത്തിക ബസാണ് ഈ പുതിയ നേട്ടം കൈവരിച്ചത്. സി.എൻ.ജി. ഇന്ധനം ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ച കോട്ടയം ജില്ലയിലെ ആദ്യ ബസാണിത്. ആദ്യ സർവീസ് ചൊവ്വാഴ്ച നടത്തി.
കോട്ടയം-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് ഒരുദിവസം 70 ലിറ്റർ ഡീസലാണ് വേണ്ടിവരുക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 6000 രൂപയിൽ താഴെ മാത്രമാണ് വരുമാനം. ഡീസലിനുള്ള പണം പോലും ലഭിക്കാത്തതാണ് പുതിയ തീരുമാനത്തിന് വഴിത്തിരിവ് ആയതെന്ന് ബസ്സുടമ പറഞ്ഞു.
അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സി.എൻ.ജി. ഇന്ധനം ഉപയോഗിക്കാവുന്ന വിധത്തിലേക്ക് ബസിന്റെ എൻജിൻ ഘടനയ്ക്ക് മാറ്റം വരുത്തിയത്. സി.എൻ.ജി. ഇന്ധനത്തിന് കിലോയ്‌ക്ക് 58 രൂപയും ഡീസലിന് ലിറ്ററിന് 96 രൂപയുമാണ് നിലവിലെ വില.
ഈ ലാഭംകൊണ്ട് പിടിച്ചുനിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബസ്സുടമ.