വാഴക്കുളം : യു.ഡി.എഫിലേക്ക് മടങ്ങാനുള്ള ജനാധിപത്യ കേരള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ശ്രമം ഉടൻ നടക്കില്ലെന്ന് സൂചന.ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും ഇടതുമുന്നണിയിൽ തുടരണമെന്ന അഭിപ്രായത്തെ തുടർന്നാണിത്. മാസങ്ങൾക്കകം നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തങ്ങൾ യു.ഡി.എഫിലാണങ്കിൽ കനത്ത നഷ്ടം തങ്ങൾക്ക് സംഭവിക്കുമെന്ന തിരിച്ചറിവാലാണിത്. ഇത് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാവും.
ഫ്രാൻസിസ് ജോർജ് പ്രതീക്ഷിച്ച പിന്തുണ പാർട്ടിയിൽ കിട്ടുന്നില്ല. സ്വന്തം ജില്ലയായ എറണാകുളത്ത് പോലും രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ടുമാർ മാത്രമേ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം ഉള്ളൂ എന്നത് അദ്ദേഹത്തെ ഞെട്ടിച്ചിട്ടുണ്ട്. ജില്ല പ്രസിഡന്റുമാരിൽ എട്ട് പേർ ലയനത്തെ ശക്തമായി എതിർക്കുന്നു. രണ്ട് പേർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.. സംസ്ഥാനകമ്മിറ്റിയിൽ മൃഗീയ ഭൂരിപക്ഷമാണ് ലയന വിരോധികൾക്ക് ! പ്രതീക്ഷിച്ച ആളുകളുടെ പകുതി പോലും കൂടെയില്ലാത്തതു കൊണ്ട് തീരുമാനം നീട്ടികൊണ്ട് പോകാൻ തന്നെയാണ് ഫ്രാൻസിസ് ജോർജിന്റ തീരുമാനം .കേരളാ കോൺഗ്രസ് (എം) ന്റ അംഗീകാരവും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് കിട്ടുമ്പോൾ തങ്ങൾക്ക് ശക്തി കൂട്ടാനുള്ള ജോസഫിന് ഈ തീരുമാനം കനത്ത തിരിച്ചടിയാവും. തങ്ങൾ എക്കാലവും എതിർത്തിരുന്ന പി.സി.ജോർജുമായി ഇനി ഒരു പാർട്ടിയിൽ തുടരേണ്ടി വരുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. മാണി വിഭാഗത്തിൽ നിന്ന് വന്ന നേതാക്കളും മോൻസുമായുള്ള ബന്ധവും തനിക്ക് ഭാവിയിൽ വിലങ്ങ് തടിയാകുമെന്നും ഫ്രാൻസിസ് ജോർജിന് ആശങ്കയുണ്ട്. തോമസ് ഉണ്ണിയാടനും, മോൻസ് ജോസെഫും ഫ്രാൻസിസ് ജോർജ് വരുന്നതിനെ ശക്തമായി എതിർക്കുകയാണ്.