ന്യൂഡല്‍ഹി: 1999 മേയ് മാസം ഇന്ത്യന്‍ ജനത ഒരുകാലത്തും മറക്കില്ല. വെടിനിര്‍ത്തലിന്റെ മറവില്‍ കൊടും തീവ്രവാദികളെ ഇന്ത്യയിലേക്ക് ഒളിച്ചുക്കടത്താനുള്ള അയല്‍രാജ്യത്തിന്റെ ശ്രമം ഇന്ത്യ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. കാര്‍ഗില്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയെ മറയാക്കി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൂടെ സഹായത്തോടെ ഒരു പറ്റം തീവ്രവാദികള്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറി.
ശ്രീനഗര്‍ – ലേ ദേശീയപാതയിലൂടെ പോകുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനങ്ങളെ ഇവര്‍ ആക്രമിക്കുമ്ബോഴാണ് ഇന്ത്യന്‍ സൈന്യം തീവ്രവാദികളുടെ സാന്നിധ്യം മനസിലാക്കുന്നത്. കാശ്മീരിലെ അതിശൈത്യത്തില്‍ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനികള്‍ ഏറ്റവും ഉയരമുള്ള ഭാഗങ്ങളില്‍ കയറി നിലയുറപ്പിച്ചിരുന്നു. ഇവിടെ ഇരുന്നുകൊണ്ടാണ് തീവ്രവാദികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചത്.
കാര്‍ഗിലിലെ മലനിരകളില്‍ ആടുകളെ മേയ്ക്കുന്ന നാടോടികളായ ആട്ടിടയന്മാരാണ് ഇന്ത്യന്‍ സൈന്യത്തിന് തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് ആദ്യ സൂചനകള്‍ നല്‍കുന്നത്. ആട്ടിടയന്മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ സേന ഓപ്പറേഷന്‍ വിജയ്ക്ക് ആരംഭം കുറിച്ചു.
വിദേശ നിര്‍മിതമായ ബൊഫോഴ്സ് ഗണ്ണുകള്‍ തീവ്രവീദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സേനയെ വളരെയേറെ സഹായിച്ചു. യുദ്ധത്തില്‍ വ്യോമസേന ഇന്ത്യന്‍ വിജയത്തില്‍ വലിയൊരു പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ നാവികസേന നടത്തിയ ചില നിര്‍ണായക നീക്കങ്ങള്‍ പാകിസ്ഥാന്റഎ പ്രതിരോധം ദുര്‍ബലമാക്കുകയും ചെയ്തു. യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും 527 ധീര സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മാസത്തോളം നീണ്ടു നിന്ന യുദ്ധം 1999 ജൂലായിലാണ് അവസാനിക്കുന്നത്.
ഇന്ത്യയുടെ പ്രതിരോധവകുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും കേന്ദ്ര ബഡ്ജറ്റില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കാന്‍ ആരംഭിച്ചു.
കാര്‍ഗിലിലെ ആദ്യ രക്തസാക്ഷികളിലൊരാളായിരുന്നു മലയാളിയായ വിശ്വനാഥന്‍. അദ്ദേഹത്തിന്റെ പേരാണു ദ്രാസിലെ പോളോ പോളോ മൈതാനത്തിനു നല്‍കിയിരിക്കുന്നത്. മലയാളി ക്യാപ്റ്റന്‍ ഹനീഫുദ്ദീന്റെ പേരാണു ബട്ടാലിക് സെക്ടറിലെ ഒരു ഉപമേഖലയ്ക്കു നല്‍കിയിട്ടുള്ളത്. ഇവിടെ പാക്ക് സേനയുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് ഹനീഫുദ്ദീന്‍ രക്തസാക്ഷിയാകുന്നത്. ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ ഒരു റോഡും ഹനീഫുദ്ദീന്റെ പേരിലാണ് അറിയപ്പെടുന്നത്.