Thu. Mar 28th, 2024

ഉത്തരവിറങ്ങി; പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

By admin Aug 4, 2021 #covid19
Keralanewz.com

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇതുസംബന്ധിച്ച്‌ വിശദമായ ഉത്തരവും ഇറങ്ങി.

കടകള്‍ ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം എന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഉത്തരവിറങ്ങിയപ്പോള്‍ ഈ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് പറയുന്നത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

  1. പ്രതിവാര പ്രതിവാര അണുബാധ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ മൊത്തം എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച്‌ പഞ്ചായത്ത് അല്ലെങ്കില്‍ വാര്‍ഡിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ഡബ്ല്യുഐപിആര്‍. പത്തിലധികം ഡബ്ല്യുഐപിആര്‍ ഉള്ള പഞ്ചായത്തുകള്‍/ നഗര വാര്‍ഡുകളില്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ്19 ജഗ്രാത പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റഉപയോഗിച്ച്‌ എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ ജില്ലാ ദുരന്ത നിവാരണ അധികാരികള്‍ ഈ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതിനനുസരിച്ച്‌ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും
  2. കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തിക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാരുടെ വാക്സിനേഷന്‍ രേഖകളും ഒരു സമയത്ത് അനുവദനീയമായ ഉപഭോക്താക്കളുടെ എണ്ണവും പ്രദര്‍ശിപ്പിക്കണം. കടക്ക് അകത്തും പുറത്തും തിരക്ക് ഒഴിവാക്കുക എന്നത് കട ഉടമയുടെ ഉത്തരവാദിത്വമാണ്. ഈ കാര്യങ്ങള്‍ പാലിക്കെപ്പടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ പരിശോധനകള്‍ നടത്തും.
  3. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങി പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.
  4. രണ്ടാഴ്ച മുമ്ബ് കുറഞ്ഞത് ഒരു ഡോസ് കോവിഡ് -19 വാക്സിന്‍ സ്വീകരിച്ചവര്‍ക്കോ 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ, ഒരു മാസം പഴക്കമുള്ള കൊവിഡ് 19 പോസിറ്റീവ് റിസല്‍റ്റ് കെെയിലുള്ളവര്‍ക്കോ മാത്രമേ കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, പൊതു, സ്വകാര്യ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
  5. എല്ലാ വ്യക്തികള്‍ക്കും (പോയിന്റ് (iv) പരാമര്‍ശിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരായാലും അല്ലെങ്കിലും) വാക്സിനേഷന്‍, കോവിഡ് 19 പരിശോധന, മെഡിക്കല്‍ അടിയന്തരാവസ്ഥ, മരുന്ന് വാങ്ങല്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീടിന് പുറത്ത് പോകാം. ദീര്‍ഘദൂര ബസ്/ട്രെയിന്‍/ഫ്ലൈറ്റ്/കപ്പല്‍ യാത്രകള്‍ക്ക് വേണ്ടിയുള്ള യാത്രകളും പരീക്ഷക്ക് വേണ്ടിയുള്ള യാത്രകളും അനുവദനീയമാണ്.
  6. തിരക്ക് ഒഴിവാക്കാന്‍ എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിക്ക് ഒരു വ്യക്തി എന്ന കണക്കില്‍ ഷോപ്പിംഗ് ഏരിയയുടെ അടിസ്ഥാനത്തില്‍ മാത്രമേ ആളുകളെ കടയ്ക്കുള്ളില്‍ അനുവദിക്കൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഓണ്‍ലൈന്‍ ഡെലിവറി രാത്രി 9:30 വരെ അനുവദിക്കും.
  7. കോവിഡ് -19 പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് എല്ലാ യാത്രാ വാഹനങ്ങളും (പൊതു, സ്വകാര്യ) അനുവദനീയമാണ്.
  8. എല്ലാ മത്സര പരീക്ഷകളും, റിക്രൂട്ട്മെന്റ്, യൂണിവേഴ്സിറ്റി പരീക്ഷകള്‍/സ്പോര്‍ട്സ് ട്രയലുകള്‍ എന്നിവയും അനുവദനീയമാണ്.
  9. 2021 ജൂണ്‍ ആറിന് ഇറങ്ങിയ GO (Rt) No.459/2021/DMD, ജൂണ്‍ പത്തിന് ഇറങ്ങിയ GO (Rt) No.461/2021/DMD ഉത്തരവുകള്‍ അനുസരിച്ച്‌ 2021 ഓഗസ്റ്റ് 8 ന് (ഞായര്‍) സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും. അതേസമയം, 2021 ഓഗസ്റ്റ് 15 ന് (സ്വാതന്ത്ര്യദിനം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.
  10. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്ക് പാരഗ്രാഫ് അഞ്ചില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന രക്ഷിതാക്കളെ അനുഗമിക്കാം.
  11. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുകയും അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഈ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പ്രവേശനവും/പുറത്തുപോകലും അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
  12. സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇന്‍-ഹൗസ് ഡൈനിംഗ് തുടങ്ങിയവ അനുവദിക്കില്ല. ഓണ്‍ലൈന്‍ ഡെലിവറിക്ക് മാത്രമേ മാളുകള്‍ തുറക്കാന്‍ അനുവാദമുള്ളൂ. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവുന്നതാണ്. തുറസ്സായ സ്ഥലങ്ങളിലും വാഹനങ്ങള്‍ക്കുള്ളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും ആറടി അകലം പാലിച്ച്‌ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും.
  13. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ താമസ സൗകര്യങ്ങള്‍ എല്ലാ ദിവസവും എല്ലാ പ്രദേശങ്ങളിലും ബയോ-ബബിള്‍ മോഡലില്‍ അനുവദിക്കും.
  14. പൊതു പരിപാടികള്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലുകള്‍ അനുവദനീയമല്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഓരോ വ്യക്തിക്കും കുറഞ്ഞത് 25 ചതുരശ്ര അടി വിസ്തീര്‍ണ്ണ‌ം ഉറപ്പാക്കാന്‍ കഴിയുന്ന ആരാധനാലയങ്ങളില്‍ പരമാവധി എണ്ണം 40 പേരെ പ്രവേശിപ്പിക്കാം. വിസ്തീര്‍ണം കുറഞ്ഞ ആരാധനാലയങ്ങളില്‍ പരമാവധി ആളുകളുടെ എണ്ണം ആനുപാതികമായി കുറയും.
  15. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയ കാമ്ബെയ്‌നുകള്‍ നടത്തണം.
  16. എല്ലാ മേഖലകളിലും അനുയോജ്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉറപ്പാക്കണം. ഗതാഗത വകുപ്പ് (ബസ് സ്റ്റോപ്പുകളും ബസ് ഡിപ്പോകളും), ഫിഷറീസ് വകുപ്പ് (ഫിഷ് മാര്‍ക്കറ്റുകള്‍, തുറമുഖങ്ങളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും), തദ്ദേശ സ്വയം ഭരണ വകുപ്പ് (മാര്‍ക്കറ്റുകളും പൊതു സ്ഥലങ്ങളും), തൊഴില്‍ വകുപ്പ് (ലോഡിംഗ്, ലോഡിംഗ് സെന്ററുകള്‍), വ്യവസായ വകുപ്പ് (വ്യാവസായിക മേഖലകളും നിര്‍മ്മാണ യൂണിറ്റുകളും ) മുതലായ വകുപ്പുകള്‍ ഇതിനായി ഏകോപിത നടപടി സ്വീകരിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സെക്ടറല്‍ മജിസ്ട്രേറ്റിനെ നിയമിക്കും.
  17. കടകള്‍ക്കുള്ളിലും പുറത്തും തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രദേശത്തെ വ്യാപാരി സംഘടനകളുമായി യോഗം ചേരും. ഈ ആവശ്യത്തിനായി കടകള്‍ പ്രത്യേകമായി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. ഹോം ഡെലിവറി/ ഓണ്‍-ലൈന്‍ ഡെലിവറി പ്രോത്സാഹിപ്പിക്കും.
  18. ദ്രുത പ്രതികരണ സംഘങ്ങളെ (ആര്‍ആര്‍ടി) വാര്‍ഡ് തലത്തില്‍ ഫലപ്രദമായ കോണ്‍ടാക്റ്റ് ട്രെയ്സിംഗിനും നിരീക്ഷണത്തിനും ഹോം ക്വാറന്റൈന്‍ നിരീക്ഷിക്കുന്നതിനും രോഗികളെ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്ക് (ഡിസിസി) മാറ്റുന്നതിനും നിയോഗിക്കും.
Facebook Comments Box

By admin

Related Post