കോട്ടയം: റബർ ആവർത്തമനക്കൃഷി സീസണിൽ റബർ ബോർഡ് സബ്സിഡിയോ സാന്പത്തിക ആനുകൂല്യങ്ങളോ ലഭിക്കാതെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ആവർത്തനക്കൃഷിക്ക് കാലങ്ങളായി റബർ ബോർഡ് നൽകിയിരുന്ന സബ്സിഡി സഹായം ഏഴു വർഷമായി നിലച്ചിരിക്കുന്നു. ഹെക്ടറൊന്നിന് 30,000 രൂപയായിരുന്ന അവസാനമായി നൽകിയിരുന്ന നിരക്ക്.
2017ൽ ചെറിയൊരു ഇടവേളയിൽ കേന്ദ്രസഹായം ലഭിച്ചേക്കുമെന്ന സൂചനയിൽ കർഷകരിൽനിന്ന് സ്വീകരിച്ച അപേക്ഷകൾ ഇപ്പോഴും റബർ ബോർഡ് പരിഗണിച്ചിട്ടില്ല. റബർ ബോർഡ് റബർ നഴ്സറികൾ ഇക്കൊല്ലം ഓർഡർ അനുസരിച്ച് 3.2 ലക്ഷം തൈകൾ ഉത്പാദിപ്പിച്ച് 90 രൂപ നിരത്തിലാണ് വിൽക്കുന്നത്. ഇതിൽ ഒരു ലക്ഷം തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണു തയാറാക്കിയിരിക്കുന്നത്. കിളയ്ക്കാനും കുഴിയെടുക്കാനും യന്ത്രസഹായം ലഭിക്കാത്ത സ്ഥലങ്ങളിൽ തൊഴിലാളികളെ നിയോഗിച്ച് ആവർത്തനക്കൃഷി നടത്തിയാൽ ചെലവ് താങ്ങാനാവില്ല.