കൊച്ചി : യുവതികൾ ഉൾപ്പടെയുള്ള വൻ ലഹരിമരുന്ന് സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കസ്റ്റംസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് സംഘം പിടിയിലായത്. രണ്ട് യുവതികളടങ്ങുന്ന എഴംഘ സംഘമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഹരി ഗുളികകളും,എംഡിഎംഐ,എൽഎസ്ഡി, തുടങ്ങിയ മാരക ലഹരിമരുന്നുകളും പിടിച്ചെടുത്തു
എറണാകുളം സ്വദേശികളായ തൈബ, മുഹമ്മദ് അഫ്സൽ, കോഴിക്കോട് സ്വദേശികളായ ഷംന,മഹുഹമ്മദ് ഷബാസ്,ശ്രീമോൻ, കാസർഗോഡ് സ്വദേശികളായ അജ്മൽ,മുഹമ്മദ് ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഒരു കോടി രൂപ വിലവരുന്ന മയക്ക് മരുന്നുകളാണ് ഇവരുടെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തത്
ചെന്നൈയിൽ നിന്നാണ് ഇവർ മയക്ക് മരുന്ന് സംസ്ഥാനത്തേക്ക് കടത്തിയിരുന്നത്. യുവതികളും യുവാക്കളും ഭാര്യ ഭർത്താക്കന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആഡംബര കാറുകളിലാണ് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നത്. കൂടാതെ വിദേശ ഇനത്തിൽപെട്ട നായയെയും ഇവർ ലഹരിമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. പോലീസ് പരിശോധന സമയത്ത് നായയെ കൊണ്ട് വരുന്നതാണെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റുകളിൽ നിന്നും ഇവർ രക്ഷപെട്ടിട്ടുണ്ട്. നിരവധി തവണ ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ലഹരിമരുന്ന് കടത്തിയതായും എക്സൈസ് കണ്ടെത്തി
കൊച്ചിയിലെ നിരവധി നിശാ പാർട്ടികളിൽ ഇവർ പങ്കെടുത്തതായും ലഹരിമരുന്ന് വിൽപ്പന നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ എക്സൈസ് സംഘം റൈഡ് നടത്തുകയായിരുന്നു. യുവതികൾ ഉൾപ്പെടെയുള്ളവർ ഒരുമിച്ചാണ് ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. എക്സൈസ് സംഘം എത്തിയപ്പോൾ യുവതികൾ ലഹരി മരുന്ന് ഉപയോഗിച്ച് ബോധം നഷ്ടപെട്ട അവസ്ഥയിലായിരുന്നു.