Kerala NewsPolitics

പോളിങ് കുറഞ്ഞത് കര്‍ഷകരെയും ആദിവാസികളെയും അവഗണിച്ചതിനാല്‍ -വയനാട് പ്രകൃതി സംരക്ഷണ സമിതി

Keralanewz.com

കല്‍പറ്റ: കർഷകരുടെയും ആദിവാസികളുടെയും ഭൂരഹിതരുടെയും പ്രശ്നങ്ങളെക്കാള്‍ കൂടുതല്‍ രാത്രിയാത്രാ നിരോധനം പോലെ അസംബന്ധ അജണ്ടകള്‍ക്ക് ഊന്നല്‍ നല്‍കിയതിന്‍റെ ഫലമാണ് വയനാട്ടിലെ വോട്ടർമാർ കൂട്ടത്തോടെ വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കാൻ കാരണമായതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.


രാഷ്ട്രീയ മാനേജർമാർക്ക് ഇത് വൃക്തമായി അറിയാമായിരുന്നിട്ടും അവർ അജ്ഞത നടിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി.

പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ഗാസിയെയും തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാഫിയകളും ലോബികളും വിജയിച്ചു. ടൂറിസം ബ്രാൻഡ് അമ്ബാസിഡർമാരാകാനാണ്, കർഷകരുടെ രക്ഷകരാകാനല്ല ഇവർ ഉത്സാഹിച്ചതെന്നത് വലിയ ദുര്യോഗമാണ്.

വയനാട്ടിലെ രണ്ടു ലക്ഷത്തോളം വരുന്ന ആദിവാസികള്‍ ഭൂരഹിതരും അരക്ഷിതരും വിദ്യഭ്യാസ-ആരോഗ്യ സൌകര്യങ്ങള്‍ ലഭ്യമാവാതെ പുറമ്ബോക്കില്‍ തള്ളപ്പെട്ടവരുമാണ്. ആയിരക്കണക്കിന്ന് തോട്ടം തൊഴിലാളികള്‍ ആധുനിക സമൂഹത്തിന്ന് അപമാനകരമായ സാഹചര്യത്തിലാണ് ഉപജീവിക്കുന്നത്. വയനാടൻ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യം പരിതപകരമാണ്. വയനാട്ടില്‍ രൊറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇല്ല. വിമാനത്താവളത്തിനും റെയില്‍വേ ക്കും ബദല്‍ റോഡുകള്‍ക്കും വേണ്ടി കണ്ഠക്ഷോഭം നടത്തിയവർ ഇതൊക്കെ അവഗണിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

അരമനകളിലും മതസ്ഥാപനങ്ങളിലും സമുദായ നേതാക്കളുടെ തിണ്ണയും നിരങ്ങിയവർ ഏതെങ്കിലും കർഷകരെയോ ആദിവാസി ഗ്രാമങ്ങളിലോ പോയി ആശയവിനിമയം നടത്താൻ തയാറായില്ല. ഇവരില്‍ ആര് ജയിച്ചു വന്നാലും വയനാട്ടിലെ മഹാഭൂരിഭാഗം വരുന്ന കോരന്മാർക്ക് കഞ്ഞി കുമ്ബിളില്‍ തന്നെയായിരിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ, സെക്രട്ടറി തോമസ്സ് അമ്ബലവയല്‍, ട്രഷറർ ബാബു മൈമ്ബാടി എന്നിവർ പറഞ്ഞു.

Facebook Comments Box