ബൂമറാങ്ങായി ജാതി സെൻസസ്; രക്ഷാമാര്‍ഗം തേടി സിദ്ധരാമയ്യ
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രചാരണ വിഷയമായി ഉയർത്തിയ സാമൂഹിക സാമ്ബത്തിക സർവെ (ജാതി സെൻസസ്) ഒടുവില്‍ കർണാടകയിലെ സ്വന്തം സർക്കാരിനെ തിരിഞ്ഞുകുത്തുന്നു
സംസ്ഥാനത്ത് നടത്തിയ ജാതി സെൻസസിന്‍റെ റിപ്പോർട്ടില്‍ തുടർനടപടി സംബന്ധിച്ചു കുഴങ്ങുകയാണു സിദ്ധരാമയ്യ സർക്കാർ. എന്തു നടപടി സ്വീകരിച്ചാലും പ്രബല സമുദായങ്ങള്‍ ഇടയുമെന്നതാണു കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്ന പ്രശ്നം. ഒബിസി സംവരണം നിലവിലുള്ള 32 ശതമാനത്തില്‍ നിന്ന് 51ലേക്ക് ഉയർത്തണമെന്നതുള്‍പ്പെടെ ശുപാർശകളാണു റിപ്പോർട്ടിലുള്ളത്.
എന്നാല്‍, സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രബല സമുദായങ്ങളായ വൊക്കലിഗ, വീരശൈവ- ലിംഗായത്ത് വിഭാഗങ്ങളുടെ എതിർപ്പാണു സർക്കാരിനു തലവേദന. അശാസ്ത്രീയമായ കണക്കെടുപ്പാണു നടത്തിയതെന്നും റിപ്പോർട്ട് തള്ളണമെന്നുമാണ് ഇരു സമുദായങ്ങളുടെയും ആവശ്യം. കൂടുതല്‍ കൃത്യതയുള്ള റിപ്പോർട്ടിന് പുതിയ സർവെ നടത്തണമെന്നും ഇവർ നിർദേശിക്കുന്നു. സ്വന്തം പാർട്ടിയിലെ ലിംഗായത്ത്, വൊക്കലിഗ എംഎല്‍എമാരും മന്ത്രിമാരും തന്നെ സർവെ റിപ്പോർട്ടില്‍ എതിർപ്പു രേഖപ്പെടുത്തിയതാണു കോണ്‍ഗ്രസ് സർക്കാരിനെ വെട്ടിലാക്കുന്നത്.
സംസ്ഥാനത്തെ 5.98 കോടി വരുന്ന ജനങ്ങള്‍ ആകെ 1351 ജാതി വിഭാഗങ്ങളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നുവെന്നാണു കഴിഞ്ഞ 11ന് മന്ത്രിസഭയ്ക്കു സമർപ്പിച്ച റിപ്പോർട്ട് പറയുന്നത്. മൊത്തം ജനസംഖ്യയുടെ 21.3 ശതമാനമാണു ലിംഗായത്തുകളും വൊക്കലിഗരുമെന്നും സർവെയില്‍ പറയുന്നു. ലിംഗായത്തുകള്‍ 11ഉം വൊക്കലിഗർ 10.3ഉം ശതമാനമെന്നു പറയുന്ന റിപ്പോർട്ട് മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ സമുദായം 7.3 ശതമാനമുണ്ടെന്നും വിശദീകരിക്കുന്നു. മുസ്‌ലിംകള്‍ 12.9 ശതമാനമെന്നും സർവെ.
ലിംഗായത്തുകള്‍ 17ഉം വൊക്കലിഗർ 14ഉം ശതമാനമുണ്ടെന്നായിരുന്നു മുൻ നിഗമനങ്ങള്‍. തങ്ങളുടെ എണ്ണം മനഃപൂർവം കുറച്ചുകാണിച്ചെന്നും കുറുബ സമുദായത്തിന്‍റെ എണ്ണം ഉയർത്തിക്കാട്ടിയെന്നുമാണു ലിംഗായത്ത്, വൊക്കലിഗ സമുദായ നേതൃത്വങ്ങളുടെ ആരോപണം. ന്യൂനപക്ഷ ജനസംഖ്യയിലും കൃത്രിമം കാണിച്ചെന്ന് ഇവർ ആരോപിക്കുന്നു. 224 അംഗ നിയമസഭയില്‍ 100ഓളം മണ്ഡലങ്ങളില്‍ ലിംഗായത്തുകള്‍ നിർണായക ശക്തിയാണ്.
മൈസൂർ, മാണ്ഡ്യ മേഖലകളില്‍ വൊക്കലിഗരും ശക്തരാണ്. മുസ്‌ലിം ജനസംഖ്യ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഏറെക്കുറെ തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ ലിംഗായത്തുകളെയും വൊക്കലിഗരെയും പോലെ തെരഞ്ഞെടുപ്പു ഫലത്തെ വലിയ തോതില്‍ സ്വാധീനിക്കാനാവില്ല.
സർക്കാർ റിപ്പോർട്ട് തള്ളിയ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ സ്വന്തം നിലയ്ക്ക് സർവെ പ്രഖ്യാപിച്ചതോടെ സർക്കാരിനും കോണ്‍ഗ്രസിനും തലവേദന ഏറിയിട്ടുണ്ട്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ ബിജെപിയോട് അകലുകയും വൊക്കലിഗർ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു കീഴില്‍ ഒരുമിക്കുകയും ചെയ്തതായിരുന്നു കോണ്‍ഗ്രസിന് ഗുണം ചെയ്തത്