തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.
ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ എല്ലാ വ്യാഴാഴ്ചയും ക്ലിനിക്ക് പ്രവര്‍ത്തിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ വ്യാഴാഴ്ചയും 12 മണി മുതല്‍ രണ്ടു മണിവരെയും കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. കോവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുകയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.