Thu. Apr 25th, 2024

ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

By admin Sep 8, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: ട്രെയിനുകള്‍ അകാരണമായി വൈകി ഓടിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി. റെയില്‍വേ അധികൃതരുടെ നിയന്ത്രണങ്ങള്‍ക്കു പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റീസുമാരായ എം.ആര്‍. ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെ കാരുണ്യത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

ജമ്മുവിലേക്കുള്ള അജ്മീര്‍-ജമ്മു എക്സ്രപ്രസ് നാലു മണിക്കൂര്‍ വൈകി ഓടിയത് കാരണം ശ്രീനഗറിലേക്കുള്ള വിമാനം പിടിക്കാന്‍ കഴിയാതെ പോയതില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. സഞ്ജയ് ശുക്ല എന്ന യാത്രക്കാരന്റെ പരാതിയില്‍ രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വടക്കു-പടിഞ്ഞാറന്‍ റെയില്‍വേയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ദേശീയ കമ്മീഷന്‍ ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് റെയില്‍വേയ്ക്ക് കൂടുതല്‍ കുരുക്കായ വിധിയുണ്ടായത്.

അജ്മീര്‍-ജമ്മു എക്സ്പ്രസില്‍ ജമ്മുവിലേക്ക് പോകുന്നതിനാണ് യാത്രക്കാരന്‍ കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ജൂണ്‍ 10-നായിരുന്നു യാത്ര. 17-ാം തീയതി ഇതേ ട്രെയിനില്‍ തിരിച്ചുള്ള യാത്രയ്ക്കും ടിക്കറ്റെടുത്തിരുന്നു. 10ാം തീയതി യാത്ര പുറപ്പെട്ട ട്രെയിന്‍ 11ന് രാവിലെ 8.10ന് ജമ്മുവില്‍ എത്തേണ്ടതാണ്. അതനുസരിച്ച് സഞ്ജയ് ശുക്ല ജമ്മുവില്‍ നിന്ന് ഉച്ചയ്ക്ക് 12-നുള്ള സ്പൈസ് ജെറ്റില്‍ ശ്രീനഗറിലേക്കുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ നാലു മണിക്കൂര്‍ വൈകി ഓടിയെത്തിയ ട്രെയിന്‍ ഉച്ചയ്ക്ക് 12-നാണ് ഓടിയെത്തിയത്. ജമ്മു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് നല്ല ദൂരവുമുണ്ട്. അപ്പോഴേക്കും ശ്രീനഗറിലേക്കുള്ള വിമാനവും പോയിരുന്നു. പിന്നീട് ശ്രീനഗറിലേക്ക് സ്വകാര്യ ടാക്സിയിലാണ് ഇവര്‍ യാത്ര തിരിച്ചത്.

സഞ്ജയ് ശുക്ല നല്‍കിയ പരാതിയില്‍ ആല്‍വാര്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര സമിതി 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവര്‍ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് ഉത്തരവിട്ടു.കൂടാതെ ദാല്‍ തടാകത്തില്‍ ഒരു ഹൗസ് ബോട്ടും ഇവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ഇതിന് വാടക നല്‍കിയ 10,000 രൂപയും ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കുള്ള ടാക്‌സി യാത്രയുടെ ചെലവും റെയില്‍വേ നല്‍കണമെന്നും ഉത്തരവിട്ടു. ജില്ലാ സമിതിയുടെ ഉത്തരവ് സംസ്ഥാന സമിതിയും ശരിവച്ചു. എന്നാല്‍, റെയില്‍വേ ഇതിനെതിരേ ദേശീയ സമിതിയില്‍ പരാതി നല്‍കിയെങ്കിലും അവരും ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വേയുടെ സേവനത്തില്‍ ഉണ്ടാകുന്ന വീഴ്ചയല്ലെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചത്. പക്ഷേ, നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവില്‍ കോടതിയുടെ ഇടപെടല്‍ വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി

Facebook Comments Box

By admin

Related Post