നാളികേരത്തിന്റെ ഉത്പാദനം കൂടുതൽ ലഭിക്കുന്ന ജൂൺ ജൂലായ് മാസങ്ങളിൽ തേങ്ങയുടെ വില ഇടിച്ചു താഴ്ത്തുന്നത് ഏതാനും കുത്തകകൾക്ക് കൊള്ള ലാഭമുണ്ടാക്കാനാണ്. നാളികേരത്തിന്റെ ഉത്പാദനം ഏറ്റവും കുറവുള്ള ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഒരു കിലോയ്ക്ക് 45 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ലഭ്യത കൂടുതലുള്ള ജൂൺ-ജൂലൈ മാസങ്ങളിൽ വില ഇടിയുന്ന തുടർപ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ നാളികേരത്തിന് കിലോയ്ക്ക് 33 രൂപ മാത്രമാണ്.ഒരാഴ്ച മുൻപ് 36 രൂപ ഉണ്ടായിരുന്നത് വളരെ പെട്ടന്ന് ലോക്ക് ഡൌൺ പിൻവലിച്ചേക്കും എന്ന വാർത്ത വന്നതോടെ 3 രൂപ കുറയുകയുണ്ടായി.ലോക്ക് ഡൌൺ പിൻവലിക്കുകയും ചരക്കു ഗതാഗതം പഴയരീതിയിൽ ആകുകയും ചെയ്‌താൽ തമിഴ് നാട്ടിൽ നിന്നും നിലവാരം കുറഞ്ഞ കൊപ്ര കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാൻ കാത്തിരിക്കുകയാണ് ഈ രംഗത്തെ കുത്തകകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട നാളികേരം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ നാളികേര കൃഷിക്കാരെ സംരക്ഷിക്കാൻ നാളികേര സംഭരണ വില എല്ലാ സീസണിലും തുല്യത വരുത്തി നിശ്ചയിക്കണം . അല്ലങ്കിൽ ഏറ്റവും കൂടുതൽ വിളവുള്ള സമയത്ത് വിലയിടിച്ചു കർഷകരെ ദ്രോഹിക്കാനും കൊള്ള ലാഭമുണ്ടാക്കനും കുത്തകകൾക്ക് കഴിയും.
അത് കൊണ്ട് സംഭരണം ഊർജിതപ്പെടുത്താനും സംഭരണ വില 50 രൂപയാക്കി നിശ്ചയിക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണം. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ നാളികേരവും സംഭരിക്കാൻ കേരഫെഡിനെ പ്രാപ്തമാക്കണം. ഏറ്റവും കൂടുതൽ ഉത്പാദനം ലഭിക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ നല്ല വില ലഭിച്ചാലേ കർഷകർക്ക് പ്രയോജനമുള്ളൂ. കഴിഞ്ഞ ആഴ്ച 37-38 രൂപ വരെ വിലയുണ്ടായിരുന്ന വില 33 രൂപയായി കുറയുകയുണ്ടായി.കർഷകർക്ക് തുണയും സഹായവുമാകുന്ന കേരഫെഡും സംഭരണ വിലയിൽ 5 രൂപയോളം കുറവ് വരുത്തിയത് കുത്തകകളുടെ വിലയിടിക്കൽ തന്ത്രത്തിന് തുണയും,സഹായവുമായി. ഈ തരത്തിലുള്ള കേരഫെഡിന്റെ നീക്കം കൃഷിക്കാരെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. ഇടതുപക്ഷ സർക്കാരിന്റെ കൃഷിക്കാരെ സഹായിക്കുമെന്ന വാഗ്ദാനം പാലിക്കാനും,നാളികേര കൃഷിക്കാരെ ഉത്പാദനം ഏറ്റവും കൂടുതലുള്ള സമയത്ത് സഹായിക്കാനും മുഖ്യമന്ത്രിയും,കൃഷിമന്ത്രിയും അടിയന്തിരമായി ഇടപെടണം