നാട്ടിലെ സമാധാനം കെടുത്താൻ വർഗീയ വിഷം പടർത്തുന്നവർക്ക് മറുപടി നൽകാൻ സമയമില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്‌സ്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ബാഷപ്പിന്റെ പരാമർശത്തെ വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിച്ചുകൊണ്ട് വിമർശനവുമായി നിരവധി സംഘടനകൾ രംഗത്തെത്തുകയുമുണ്ടായി. വിഷയത്തിൽ ക്രിസ്ത്യാനി പെൺകുട്ടികൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് താര ടോജോ അലക്‌സ് മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ആത്മാഭിമാനത്തോടെ, സ്വതബോധത്തോടെയും അധ്വാനിച്ചു ജീവിക്കാൻ പഠിച്ചവരാണ് കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ എന്ന് താര പറഞ്ഞു. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനാൽ നല്ലരു ശതമാനം സ്ത്രീകൾ ഡോക്ടർ ആയും, നഴ്‌സ് ആയും ടീച്ചർ ആയും എൻജിനീയർ ആയും സാമുഹ്യ സേവകരായും നമ്മുടെ രാജ്യത്തും വിദേശത്തും സ്വന്തം കാലിൽ നിൽക്കുന്നുണ്ട്. അവർ ചിലപ്പോ സ്‌നേഹിക്കും വിവാഹം കഴിക്കും. ഇനി വിവാഹം ചെയ്യാതെ ജീവിക്കുന്നതാണ് അഭികാമ്യം എന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.
അതുകൊണ്ട് നാട്ടിലെ സമാധാനം കെടുത്താൻ ശാഖയിലും മേടയിലും ഇരുന്ന് വർഗീയ വിഷം വിളമ്പുന്ന ചിലരുടെയും കുത്തിതിരുപ്പ് യൂട്യുബർമാരുടെയും കമന്റ് ജീവികളുടെയും പ്രതികരണങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യവും സമയവും അവർക്കുണ്ടാകില്ലെന്നും താര കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം–
ലൗ – നാർക്കോട്ടിക് ജിഹാദ് പരാമർശങ്ങളോട് പ്രതികരിക്കാത്ത മലയാളി ക്രിസ്ത്യാനി പെൺകുട്ടികൾക്ക് ആത്മാഭിമാനമില്ല എന്ന് അലമുറയിടുന്നവരോട്:
കേരളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്വയംപര്യാപ്തതയുള്ളവരാണ് ക്രിസ്ത്യൻ പെൺകുട്ടികൾ. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനാൽ നല്ലരു ശതമാനം സ്ത്രീകൾ ഡോക്ടർ ആയും, നഴ്‌സ് ആയും ടീച്ചർ ആയും എൻജിനീയർ ആയും സാമുഹ്യ സേവകരായും നമ്മുടെ രാജ്യത്തും വിദേശത്തും സ്വന്തം കാലിൽ നിൽക്കുന്നുണ്ട്.
നന്നായി അധ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന കേരളത്തിലെ ഏറ്റവും മിടുക്കരായ സ്ത്രീ സമൂഹമാണ് ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ ഉള്ളത്. അവർക്കിഷ്ടപ്പെട്ട പുരുഷൻ, അതിപ്പോ ആരായാലും എവിടെയായാലും ഇപ്പോഴായാലും അവർ ചിലപ്പോ സ്‌നേഹിക്കും വിവാഹം കഴിക്കും. ഇനി വിവാഹം ചെയ്യാതെ ജീവിക്കുന്നതാണ് അഭികാമ്യം എന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.
കാരണം അവർ ആത്മാഭിമാനത്തോടെ, സ്വതബോധത്തോടെ അധ്വാനിച്ചു ജീവിക്കാൻ പഠിച്ചവർ ആണ്. അത് കൊണ്ട് നാട്ടിലെ സമാധാനം കെടുത്താൻ ശാഖയിലും മേടയിലും ഇരുന്ന് വർഗ്ഗീയ വിഷം വിളമ്പുന്ന ചിലരുടെയും കുത്തിതിരുപ്പ് യൂട്യുബർമാരുടെയും കമന്റ് ജീവികളുടെയും കിറിക്ക് നോക്കി ഇരുന്ന് മറുപടി നൽകേണ്ട ആവശ്യവും സമയവും അവർക്കുണ്ടാകില്ല. അവർക്കൊക്കെ ഇഷ്ട്ടം പോലെ ജോലിയുണ്ട്