തിരുവനന്തപുരം; ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾക്ക് നേരത്തെ കൊടുത്ത ഇളവുകൾ ഉൾപ്പെട്ടെ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും ഇളവ്.
ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.
ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കും. നിർമാണമേഖലയിൽ മാനദണ്ഡങ്ങൾ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികൾ നടത്താം. പൊലീസ് പരിശോധനയും കർശനമാക്കും.
ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടിപിആർ 13 നടുത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.