Fri. Mar 29th, 2024

പ്ലസ് വൺ പ്രവേശനം: എ പ്ലസുകാർ ഏറെയും പുറത്ത്

By admin Sep 24, 2021 #news
Keralanewz.com

തിരുവനന്തപുരം:പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കുപോലും ഇഷ്ടവിഷയവും സ്കൂളും ലഭിച്ചില്ല. പത്താംക്ലാസിൽ എ പ്ലസ് ലഭിച്ചവരുടെ എണ്ണം കൂടുതലായതിനാൽ പലർക്കും സ്വന്തം സ്കൂളിൽപ്പോലും പ്രവേശനം ലഭിക്കില്ലെന്നതാണ് സ്ഥിതി

1,21,318 വിദ്യാർഥികൾക്കാണ് ഇക്കുറി പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. മുൻവർഷം ഇത് 41,906 ആയിരുന്നു. 79,412 കുട്ടികളുടെ വർധന മുഴുവൻ എ പ്ളസ് നേടിയവരിൽ മാത്രമുണ്ടായി. 4,19,651 വിദ്യാർഥികൾ ഇക്കുറി ഉപരിപഠനത്തിനു യോഗ്യത നേടി.

സ്വന്തം സ്കൂൾ, സ്വന്തം തദ്ദേശസ്ഥാപനം തുടങ്ങിയ മാനദണ്ഡങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുൻഗണന വന്നതോടെയാണ് അപേക്ഷകരിൽ പലർക്കും ഇഷ്ടസ്കൂൾ ലഭിക്കാതെ വന്നത്.അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് മന്ദഗതിയിൽ തുടരുന്നതുകാരണം പല സ്കൂളുകളിലും വ്യാഴാഴ്ച പ്രവേശന നടപടികൾ വൈകി

സീറ്റ് ഒഴിവില്ലാതായതോടെ സി.ബി.എസ്.ഇ. അടക്കം മറ്റു സിലബസുകളിൽനിന്നുള്ള അപേക്ഷകരും ആശങ്കയിലാണ്. സാധാരണ രണ്ട് അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് നടത്തുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിലാണ് ഇവർ പരിഗണിക്കപ്പെടുക. പ്ലസ് വണിന് സർക്കാർ, എയ്ഡഡ് മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഒരു കുട്ടിക്കുപോലും പഠനം നഷ്ടപ്പെടാത്തവിധം കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് സർക്കാർ നിലപാട് ആവർത്തിക്കുന്നുമുണ്ട്. അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒഴിവുവരുന്ന സംവരണ സീറ്റുകൾ മെറിറ്റിലേക്കു മാറ്റും.

ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ ഏഴിനു പ്രസിദ്ധീകരിക്കും. 20 ശതമാനം മാർജിനൽ വർധനയിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണു കരുതുന്നത്. എന്നാലും, മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു

ജില്ല ആകെ അപേക്ഷകർ മെറിറ്റ് സീറ്റ് അലോട്ട്മെന്റ് ലഭിച്ചവർ ഒഴിവ്

തിരുവനന്തപുരം 35,949 24,687 21,350 3,337

കൊല്ലം 34,644 18,215 15,750 2,465

പത്തനംതിട്ട 14,515 9,625 7,951 1,674

ആലപ്പുഴ 26,753 15,420 12,707 2,713

കോട്ടയം 23,689 13,656 11,328 2,328

ഇടുക്കി 12,998 7,747 6,367 1,380

എറണാകുളം 37,375 20,157 19,673 3,184

തൃശ്ശൂർ 40,486 21,367 18,037 3,330

പാലക്കാട് 43,010 24,345 20,096 4,249

മലപ്പുറം 77,837 41,470 30,882 10,588

കോഴിക്കോട് 48,606 27,927 22,027 5,900

വയനാട് 12,415 8,081 6,734 1,347

കണ്ണൂർ 37,289 25,501 18,517 6,984

കാസർകോട് 19,653 12,938 9699 3239

സംസ്ഥാനത്ത് നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. കോവിഡ് വ്യാപനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്കൂളുകളിൽ ബയോബബിൾ ആശയത്തിൽ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കായി സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങൾ അടക്കം പരിശോധിച്ചാകും മാർഗരേഖ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൾ സെക്രട്ടറിമാരാണ് റിപ്പോർട്ട് തയ്യാറാക്കുക. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരുമായി സംസാരിക്കും.

ബയോബബിൾ പോലെയുള്ള സുരക്ഷ കേന്ദ്രമായി സ്കൂളിനെ മാറ്റും. ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയിൽ കുട്ടികളെ പൂർണമായും സുരക്ഷിതരായി സ്കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാകാത്ത തരത്തിൽ ക്രമീകരണം നടത്തും. വരുന്ന രണ്ടുമൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ കൂടുതൽ ചർച്ചകൾ നടക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്കുകൾ തയ്യാറാക്കും. സ്കൂളുകളിലും മാസ്കുകൾ നിർബന്ധമായും കരുതണം.

നേരത്തെ നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു

Facebook Comments Box

By admin

Related Post