തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പിൻറെ തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം മാപ്പിൽ തൊടുപുഴയെ ഉൾക്കൊള്ളിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഹെറിറ്റേജ് പിൽഗ്രീം പ്രോജക്ട് നടപ്പിൽ വരുത്തണം.
വിനോദസഞ്ചാര കേന്ദ്രങ്ങളായ തൊമ്മൻകുത്ത്, ആടിയാനികുത്ത്, ഞണ്ടിറുക്കി, മീനുളിയാൻ പാറ വെള്ളച്ചാട്ടങ്ങൾ, മലങ്കര , കുടയത്തൂർ പെരുംകുഴിപ്പ് വാലി, കാഞ്ഞാർ എന്നിവിടങ്ങളിൽ ദൃശ്യ ഭംഗിയാർന്ന ഡാം സൈഡ് ലൊക്കേഷനുകൾ, മലങ്കര ഡാമിലെ ചെറുദ്വീപുകൾ, സമീപപ്രദേശങ്ങളായ ഇലവീഴാപൂഞ്ചിറ, തുമ്പച്ചി തീർത്ഥാടന കേന്ദ്രം, പുരാതനമായ ഉറവപ്പാറ സുബ്രഹ്മണ്യ ക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നെടിയശാല, നാഗപ്പുഴ എന്നിവിടങ്ങളിലെ സെൻമേരിസ് ദേവാലയങ്ങൾ, കലയന്താനി കൊന്താല പള്ളി മഖ്ബറ, പ്രസിദ്ധമായ മുതലക്കോടം സെൻറ് ജോർജ് തീർത്ഥാടന കേന്ദ്രം, പൗരാണികമായ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇവയെല്ലാം കോർത്തിണക്കി ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുകയാണ് എങ്കിൽ ഈ മേഖലയുടെ വലിയ വികസനത്തിനും ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും അതോടൊപ്പം തന്നെ പൗരാണികമായ ആരാധനാലയങ്ങളിൽതീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കാൻ സർക്കാരിന് ഇടപെടാൻ കഴിയും.
വിനോദസഞ്ചാരികളെയും തീർഥാടകരെയും കൂടുതൽ തൊടുപുഴയിലേക്ക് ആകർഷിച്ച് ഈ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും ഇതുവഴി കഴിയും . മാത്രമല്ല ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇടപെടൽ ഉണ്ടാവുന്ന വഴി വിനോദസഞ്ചാരികൾക്ക് സുരക്ഷയും സർക്കാരിന് സാമ്പത്തിക ലാഭവും കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിച്ച് ഈ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും കഴിയും. തൊടുപുഴയുമായി ചേർന്നുകിടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ ഭരണങ്ങാനം ,രാമപുരം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ട് നടപ്പിലാക്കിയ തീർത്ഥാടക ടൂറിസം പദ്ധതി വലിയ ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു.
ഈ മേഖലയിൽ അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ ഫണ്ടിന്റെ കൂടുതൽ വിനിയോഗത്തിന് ഇത് വഴിതെളിച്ചിരുന്നു. ഈ മോഡലിൽ തൊടുപുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പ്രകൃതി ഭംഗിയും പൗരാണികമായ ആരാധനാലയങ്ങളും കോർത്തിണക്കിക്കൊണ്ട് ഹെറിറ്റേജ് പിൽഗ്രിം ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുകയാണ് വേണ്ടത്. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എം നിവേദനം നൽകും . യോഗത്തിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രൊഫ. കെ ഐ.ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ ബിനു തോട്ടുങ്കൽ, അപ്പച്ചൻ ഓലിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.