മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരി വേട്ടയിൽ ഷാറൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുനിൽ ഷെട്ടിയടക്കം നിരവധി ബോളിവുഡ് താരങ്ങളാണ് ആര്യൻ ഖാനെ പിന്തുണച്ച് രംഗത്തെത്തിയത്. ആര്യന്റെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയിരുന്നു. ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും കോടതിയിൽ എത്തിയിരുന്നു.
കോടതിയിൽ നിന്നും തിരികെ വീട്ടിലെത്തിയ ഷാറൂഖിനെ സൽമാൻ ഖാൻ സന്ദർശിച്ച വിഷയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രഹസ്യമായി സന്ദർശനം നടത്താനെത്തിയ സൽമാന്റെ ചിത്രങ്ങൾ പാപ്പരാസികൾ പകർത്തിയതിൽ രോഷം കൊള്ളുന്ന താരത്തിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നു. സന്ദർശനത്തിന്റെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.
ആഡംബര കപ്പലായ കോർഡെലിയയാണ് എൻസിബി റെയ്ഡ് ചെയതത്. എൻസിബി മുംബൈ ഡയറക്ടർ സമീർ വാംഖഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കപ്പലിൽ ശനിയാഴ്ച ലഹരിപാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ പ്രവേശിച്ചു. ഒക്ടോബർ രണ്ട് മുതൽ നാല് വരെ സംഘടിപ്പിച്ച പരിപാടി കപ്പൽ മുംബൈ തീരം വിട്ടപ്പോൾ തന്നെ ആരംഭിച്ചു. ലഹരി പാർട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
പിടിയിലായവരിൽ ആര്യൻ ഖാനോടൊപ്പം ബോളിവുഡ് താരം അർബ്ബാസ് സേനത്ത് മർച്ചന്റുമുണ്ട്. എൻസിബി മുംബൈ ഡയറക്ടർ സമീർ വാംഖഡെ ആണ് ഇക്കാര്യം അറിയിച്ചത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ.
സംഗീത പരിപാടി എന്ന വ്യാജേനയാണ് കപ്പലിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത്. രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രമുഖർ ഫാഷൻ ടിവി സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്