കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനു പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
2020 മെയ് ആറിനാണ് ഭര്‍ത്താവ് സൂരജ് ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്ബു കടിയേറ്റുള്ള സാധാരണ മരണം എന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയ കേസില്‍ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി കൊല്ലം റൂറല്‍ എസ്‌പിയെ സമീപിച്ചതോടെയാണ്. എസിയുള്ള ജനലും വാതിലും അടച്ചിട്ട മുറിയില്‍ പാമ്ബ് എങ്ങനെ കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്‌ട് എന്നിവ പ്രകാരമാണു കേസ്.
ഉത്തര മരിച്ചത് പാമ്ബു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്. പാമ്ബാട്ടിയായ സുഹൃത്തില്‍ നിന്ന് സൂരജ് കരിമൂര്‍ഖനെ പണംകൊടുത്ത് വാങ്ങിയെന്നും ഈ പാമ്ബിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
കേസില്‍ ആയിരത്തിലധികം പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്ബിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും, രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപടലുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി നല്‍കിയതായും അനന്വേഷണ സംഘം അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന് സൂരജ് പറയുകയും ചെയ്തിരുന്നു. ജൂലൈയില്‍ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടില്‍ എത്തിച്ചപ്പോഴാണ് സൂരജിന്റെ തുറന്നുപറച്ചില്‍.
കൊലപാതകത്തിന് ഉപയോഗിച്ച പാമ്ബിനെ നല്‍കിയ സൂരേഷിനെ കേസില്‍ മാപ്പു സാക്ഷി ആക്കിയിരുന്നു. കേസില്‍ 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.