Thu. Apr 25th, 2024

3 ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ, സ്ഥലം എഴുതി നല്‍കി; ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കി ഗൃഹനാഥന്‍

By admin Nov 7, 2021 #news
Keralanewz.com

പാലക്കാട്: 3 ലക്ഷം രൂപ വായ്പ്പയെടുത്തത്തിന് 10 ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും കടം തീര്‍ന്നില്ല. ഒടുവില്‍ വസ്തുവും ബ്ലേഡ് മാഫിയ സംഘം എഴുതി വാങ്ങിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്ബ്‌ ഗൃഹനാഥന്‍ ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയിരുന്നു. 2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നത്.

2016ല്‍ മകളുടെ വിവാഹത്തിനാണു പ്രതികളില്‍നിന്നു 3 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയത്. ചില മാസങ്ങളില്‍ 50,000 രൂപ വരെ പലിശ നല്‍കി. തിരിച്ചടവു തെറ്റുമ്ബോള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതു പതിവായിരുന്നു. പലരില്‍നിന്നു കടംവാങ്ങിയും ആഭരണം പണയംവച്ചും 10 ലക്ഷത്തോളം രൂപ തിരികെ നല്‍കി. ഇതിനിടെ ചെക്കുകളിലും സ്റ്റാംപ് പേപ്പറുകളിലും നിര്‍ബന്ധപൂര്‍വം ഒപ്പിട്ടുവാങ്ങി. വേലുക്കുട്ടിയുടെ പേരിലുള്ള 35 സെന്റ് സ്ഥലം കൈക്കലാക്കാനായി ശ്രമം. 20 ലക്ഷത്തോളം രൂപ കടം ബാക്കിയുണ്ടെന്നും അതിനു പകരമായി ഭൂമി കൈമാറാമെന്നുമുള്ള കരാറില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. ഭൂമി കൈമാറാന്‍ മടിച്ചപ്പോള്‍ കൊല്ലുമെന്നായി

മരണവീട്ടില്‍ പോലും പലിശപ്പണം ചോദിച്ചെത്തുന്ന ക്രൂരതയാണ് പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയുടെ കുടുബം നേരിട്ടത്. മൂന്ന് ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ നല്‍കിയിട്ടും, സ്ഥലം കരാറെഴുതി നല്‍കിയിട്ടും ബ്ലേഡ് മാഫിയയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേലുക്കുട്ടിക്കായില്ല. ഭീഷണി ഭയന്നാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നു ഭാര്യ വിജയകുമാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബ്ലേഡ് സംഘത്തിനു തിരിച്ചുകൊടുക്കാന്‍ വേറെ കടം വാങ്ങിയതും വിനയായി. പാലക്കാട്ട് ഒരാളില്‍നിന്ന് 40,000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു.

അതിന്റെ അടവ് മുടങ്ങിയപ്പോള്‍ വാങ്ങിയതു 4 ലക്ഷമാണെന്ന് ചെക്കില്‍ എഴുതിച്ചേര്‍ത്ത് വേലുക്കുട്ടിക്കെതിരെ ആ വ്യക്തി പൊലീസില്‍ പരാതി നല്‍കിയെന്നും കുടുംബം പറയുന്നു. ആ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് 4 ലക്ഷം രൂപ നല്‍കാനുണ്ടെന്ന പരാതിയില്‍ ഒപ്പുവച്ചെന്നും വിജയകുമാരി പറയുന്നു. പ്രതികള്‍ ഒളിവിലാണ്.

ആത്മഹത്യാപ്രേരണക്കുറ്റവും മണി ലെന്‍ഡിങ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴുത്തറപ്പന്‍ പലിശയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 10 ദിവസത്തേക്ക് 10,000 രൂപയാണു പലിശ. വാങ്ങുന്നയാളുടെ ആവശ്യം അനുസരിച്ച്‌ നിരക്ക് വര്‍ധിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ നിയന്ത്രണമാണ് ഇവര്‍ക്ക് ചാകരയായത്.

ബാങ്ക് വായ്പ ലഭിക്കണമെങ്കില്‍ ഒട്ടേറെ രേഖകള്‍ റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകളില്‍നിന്നു ലഭിക്കണം. കോവി‍ഡ് കാലത്ത് ഇവ സംഘടിപ്പിക്കാന്‍ പ്രയാസമായതോടെ പലരും പ്രാദേശിക പണമിടപാടുകാരെ സമീപിക്കാന്‍ തുടങ്ങി

Facebook Comments Box

By admin

Related Post