പട്ടികജാതി – പട്ടികവർഗ്ഗവികസന വകുപ്പുകളുടെ കീഴിലുള്ള ഐ.ടി.ഐ.കളുടെയും ഐ.ടി.സി.കളുടെയും പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കണമെന്ന് രമേശ് ചെന്നിത്തല സർക്കാരിനോടാവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് അദ്ദേഹം പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന് കത്തു നൽകി.
തിരു:സംസ്ഥാനത്ത് 44 ഐ.റ്റി.ഐ.കള്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലും, 11 ഐ.ടി. സി.കള്‍ പട്ടിവര്‍ഗ്ഗവികസന വകുപ്പിനു കീഴിലുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പല പ്രശ്‌നങ്ങളും, പരിമിതികളും ഉള്ളതായി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ കാലാനുസൃതമായി പുതിയ ട്രേഡുകളോ, കോഴ്‌സുകളോ ആരംഭിക്കുന്നില്ല. കാലഹരണപ്പെട്ടതോ, കാലികപ്രസക്തി ഇല്ലാത്തതോ ആയ ട്രേഡുകളിലോ, കോഴ്‌സുകളിലോ ആണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട തൊഴിലവസരങ്ങളെയും തൊഴില്‍ തൊഴില്‍ സാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്റെ നിയോജകമണ്ഡലത്തിലും ഒരു ഐ.റ്റി.ഐ. പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയും സമാനസ്ഥിതിവിശേഷം തന്നെയാണ്. അവിടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ മുന്‍കൈ എടുത്ത് സ്ഥലം അനുവദിപ്പിക്കുകയും, പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം വികസനപ്രവർത്തനം നടന്നിട്ടില്ല . ട്രേഡുകളും അനുവദിച്ചിട്ടില്ല.
എസ്.ടി .- ഐ.റ്റി.സി.ക്കായി ഇടുക്കി നാടുകാണിയില്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ചെങ്കിലും ഇതുവരെ അതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിനു വേണ്ട നടപടി സ്വീകരിക്കണം.
പുതിയ സാങ്കേതിക പ്രവണതകള്‍ക്കും, വ്യവസായിക രംഗത്തെ മാറ്റങ്ങള്‍ക്കും അനുസൃതമായി തൊഴില്‍സാധ്യതയുള്ള പുതിയ കോഴ്‌സുകളും, ട്രേഡുകളും പട്ടികജാതി-പട്ടികവര്‍ഗ്ഗവകുപ്പുകള്‍ക്ക് കീഴിലുള്ള ഐറ്റിഐകളിലും/ഐറ്റിസികളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം.
ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്ലെയ്‌സ്‌മെന്റ് സൗകര്യങ്ങളുടെ സാധ്യതകൾ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി – പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നില്ല. ആവശ്യമായ സാങ്കേതിക പരിജ്ഞാനമോ, വൈദഗ്ദ്ധ്യമോ ഉള്ള അദ്ധ്യാപകരുടേയും ഇന്‍സ്ട്രക്ടര്‍മാരുടേയും സേവനം ലഭ്യമാക്കാന്‍ കഴിയാത്തതും വലിയ പോരായ്മയാണ്.
ഈ സ്ഥാപനങ്ങളില്‍ നിലവിലുള്ള അദ്ധ്യാപകര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും റിഫ്രെഷ്‌മെന്റ് കോഴ്‌സുകളും കരിയര്‍ അഡ്വാന്‍സ് കോഴ്‌സുകളും നല്‍കി അവരുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഈ ഐറ്റിഐകളിലെ പോസ്റ്റ് ക്രിയേഷനുളള പ്രൊപ്പോസലുകള്‍ സര്‍ക്കാര്‍ തലത്തില്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന് പരിഹാരം കാണണം.
10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വ്യവസായവകുപ്പിനു കീഴിലുളള ഐ.റ്റി.ഐ.കളില്‍ ആയിരക്കണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐ.റ്റി.ഐ.കളില്‍ വിരലിലെണ്ണാവുന്ന തസ്തികകള്‍ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. ഇതിന് അടിയന്തരമായി പരിഹാരം കാണണം.
വ്യവസായ വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഐ. കളിൽ വര്‍ഷത്തില്‍ മുഴുവന്‍ സമയവും Employabiltiy Skill പഠിപ്പിക്കുന്നതിന് ഗസ്റ്റ് ലക്ച്ചറര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. എന്നാല്‍ എസ്.സി. -എസ്.ടി . ഐ.റ്റി.ഐ.കളില്‍ വെറും ഒരുമാസത്തേക്കാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഈ ഐ.റ്റി.ഐ.കളില്‍ NSQF പ്രകാരമുളള പുതുക്കിയ സിലബസ്സ് അനുസരിച്ചുള്ള Tools & equipments ഇല്ലാതെയാണ് പഠിപ്പിക്കുന്നതെന്ന പരാതിയും ഉണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍സാധ്യതകളേയും തുടര്‍ പഠനത്തേയും ബാധിക്കുന്ന കാര്യമാണ്. ഐറ്റിഐകളില്‍ ലൈബ്രററികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. പട്ടികജാതി – പട്ടികവര്‍ഗ്ഗ ഐറ്റിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അലവന്‍സ് കുറഞ്ഞത് 4,500/- രൂപയാക്കി വര്‍ദ്ധിപ്പിക്കണം.കൂടാതെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐറ്റിഐകളുടെ അവസ്ഥാപഠനം നടത്തി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിട്ടുളള റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം. ഐറ്റിഐകളിലെ ഓണ്‍ലൈന്‍ അഡ്മിഷനെ സംബന്ധിച്ചും നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഉന്നയിക്കുന്നുണ്ട്. എന്‍സിവിറ്റി മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച് ഈ ഐറ്റിഐകളുടെ കാര്യക്ഷമതയും അദ്ധ്യാപനഗുണനിലവാരവും ഉയര്‍ത്തണം. കൂടാതെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐ ട്രെയിനികള്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുന്നതിന് 2017 ല്‍ ആരംഭിച്ച 3ഡിഎം വിഷ്വല്‍ ടീച്ചിംഗ് പദ്ധതിയുടെ നിര്‍വ്വഹണത്തെ സംബന്ധിച്ചും വലിയ ആക്ഷേപം നിലനില്‍ക്കുന്നുണ്ട് എന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Facebook Comments Box