വാഴൂർ:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി ജില്ലാ ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയർത്തണമെന്ന് സി.പി.എം വാഴൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലയുടെ കിഴക്കൻ മേഖലയുടെയും ഇടുക്കി ജില്ലയിലെ ചില മേഖലയുടെയും ഏക ആശ്രയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി.ആർദ്രം പദ്ധതിയിലൂടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും പലപ്പോഴും രോഗികളെ മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയാണ്. ഏഴ് ഏക്കറിൽ അധികം വിസ്തൃതൃതിയുള്ള ആശുപത്രിയിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കി കാർഡിയോളജി ഉൾപ്പടെയുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകൾ അടിയന്തിരമായി ആരംഭിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ജില്ലാ ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയർത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു.പൊതു ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയേറ്റംഗം പ്രൊഫ.എം ടി ജോസഫ്, വി ജി ലാൽ എന്നിവർ മറുപടി പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ.ആർ നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ് നായർ എന്നിവർ സംസാരിച്ചു.വി.ജി.ലാൽ സെക്രട്ടറിയായി 19 അംഗ ഏരിയാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ചൊവ്വ പകൽ നാലിന് പൊൻകുന്നം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പൊതു സമ്മേളനവും പുതിയതായി നിർമ്മിക്കുന്ന ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ ശിലാസ്ഥാപനവും നടക്കും.സംസ്ഥാന കമ്മിറ്റിയംഗം വി .എൻ. വാസവൻ ഉദ്ഘാടനം ചെയ്യും