തിരുവനന്തപുരം: പല ദിവസങ്ങളിലും വീട്ടിൽ വൈകിയെത്തുന്ന പതിനാലുകാരിയുടെ യാത്രകളെപ്പറ്റിയുള്ള ബന്ധുക്കളുടെ അന്വേഷണം പുറത്ത് കൊണ്ടു വന്നത് വലിയൊരു പീഡന കഥ. സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പരിചയപ്പെട്ട ശേഷം, ബൈക്കിൽ കുട്ടിയെയുമായി പല സ്ഥലങ്ങളിലും എത്തിച്ചു പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്
തിരുവനനന്തപുരം കിളിമാനൂരിലാണ് യുവാവ് അറസ്റ്റിലായിരിക്കുന്നത്. വിഴിഞ്ഞം കോട്ടുകാൽ മാങ്കോട്ടുകോണം, എസ്.ഡി ഭവനിൽ നന്ദു എന്ന അബി സുരേഷാണ് (21) നഗരൂർ പൊലീസിന്റെ പിടിയിലായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് വീട്ടുകാർ ഓൺലൈൻ പഠനത്തിനായി വാങ്ങിനൽകിയ ഫോൺ വഴിയാണ് പ്രതി പരിചയപ്പെട്ടത്. അബിയുടെ നിരന്തര നിർബന്ധത്തിന് വഴങ്ങി കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പലസ്ഥലങ്ങളിലും ഇയാളോടൊപ്പം പോകാൻ തുടങ്ങി.
പലപ്പോഴും ഏറെ വൈകിയാണ് കുട്ടി തിരിച്ചെത്തിയിരുന്നത്. ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. സ്‌കൂളിൽ നടത്തിയ കൗൺസലിംഗിലും അസ്വാഭാവികത തോന്നിയതോടെ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും പെൺകുട്ടിയെ സ്‌കൂൾ അധികൃതർ തിരുവനന്തപുരത്തുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്ബിൽ ഹാജരാക്കുകയുമായിരുന്നു
ഇവിടെ നിന്ന് കരമനയിലുള്ള മറ്റൊരു സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയുടെ മൊഴി അവിടെയെത്തി നഗരൂർ പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തന്നെ ബൈക്കിൽ കയറ്റി വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. തുടർന്നാണ് നഗരൂർ സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരൂർ എസ്.എച്ച്.ഒ ഷിജു, സീനിയർ സി.പി.ഒ മാരായ അജിത്ത്, പ്രതീഷ്, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു