തിരുവനന്തപുരം
വാളയാര്‍ കേസില്‍ പൊലീസിന്റെ കണ്ടെത്തല്‍ സിബിഐയും സ്ഥിരീകരിച്ചത് പ്രശ്നം രാഷ്ട്രീയ വിവാദമാക്കിയവര്‍ക്കുള്ള പ്രഹരം.
രണ്ട് പെണ്‍കുട്ടികളുടെ ദാരുണമരണം ഒരുവിഭാഗം ആക്ടിവിസ്റ്റുകളും പ്രതിപക്ഷവും ചേര്‍ന്ന് സര്‍ക്കാരിനെതിരെ ആയുധമാക്കി. മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരന്തരം ശ്രമിച്ചു. എന്നാല്‍ സര്‍ക്കാരിനെ വിവാദക്കുരുക്കിലാക്കാന്‍ ഇറങ്ങിയവരുടെ കണ്ണുതുറപ്പിച്ചതാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം. പൊലീസ് പ്രതിചേര്‍ത്തവര്‍ തന്നെയാണ് സിബിഐ കേസിലും പ്രതികള്‍. നിരന്തര ശാരീരിക പീഡനത്തെത്തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യചെയ്തെന്നാണ് സിബിഐയുടെയും കണ്ടെത്തല്‍. അമ്മയെ തലമുണ്ഡനം ചെയ്യിപ്പിച്ച് സമരത്തിന് ഇറക്കിയവര്‍ക്കും സെക്രട്ടറിയറ്റ് പടിക്കല്‍ ഉടുപ്പ് കെട്ടിത്തൂക്കി നാടകമാടിയവര്‍ക്കും മുഖത്തേറ്റ അടിയായി കുറ്റപത്രം.
ആത്മഹത്യക്ക് സാഹചര്യമൊരുക്കിയതില്‍ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേസിന്റെ നാള്‍വഴി. 2017 ജനുവരി ഏഴിനാണ് പതിമൂന്നുകാരിയായ മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്ബതു വയസ്സുകാരിയും ഇതേ വീട്ടില്‍ തൂങ്ങിമരിച്ചു. അമ്മയും ഈ വീട്ടില്‍ത്തന്നെയായിരുന്നു താമസം. പ്രതികള്‍ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. ഇളയകുട്ടി മരിച്ചതോടെ അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിന് ഇരയായെന്ന വിവരമുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റുചെയ്തു. പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്നതായിരുന്നു സര്‍ക്കാര്‍ സമീപനം.
അതിനിടെയാണ് സംഭവം സര്‍ക്കാരിനെതിരെ ചിലര്‍ രാഷ്ട്രീയ ആയുധമാക്കിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയവരും ഏറെ. കെട്ടുകഥകളും ദുര്‍വ്യാഖ്യാനങ്ങളുമായി ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ലക്ഷ്യമിട്ട് വേട്ട തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ അമ്മയ്ക്ക് പിന്തുണ ഉറപ്പുനല്‍കിയ അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ക്കുള്ള തിരിച്ചടിയാണ് സിബിഐയുടെ കുറ്റപത്രം.