തിരുവന്തപുരം: ജയരാജനും ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയെ നിസ്സാരമായി കാണാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചക്ക് അല്ലെങ്കില്‍ പിന്നെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ഇ.പി. ജയരാജനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജൻ എപ്പോഴും പ്രവർത്തിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ്. ബി.ജെ.പി-സി.പി.എം അന്തർധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവർക്കുമറിയാം എന്നും ചെന്നിത്തല പറഞ്ഞു.
സുധാകരന്റെ പോരാട്ടത്തില്‍ കണ്ണൂരില്‍ ഇത്തവണ ഉജ്ജ്വല വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചൂണ്ടയിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കൊത്തില്ല. അദ്ദേഹം നല്ലൊരു പോരാളിയാണ്. തൃശൂരില്‍ കെ. മുരളീധരൻ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. എന്ത് അട്ടിമറി നടന്നാലും യു.ഡി.എഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.