CelebrationNational NewsPolitics

75ലും യുവത്വം തുടിക്കുന്ന ജീവിതം; കഴിക്കുന്ന ഭക്ഷണത്തിനും,കുടിക്കുന്ന വെളളത്തിനുമുണ്ട് പ്രത്യേകത; മോദിയുടെ ആരോഗ്യരഹസ്യം

Keralanewz.com

ന്യൂഡല്‍ഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാമത് ജന്മദിനമാണ്. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണ്.

വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മോദി തന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. യുവത്വത്തിന്റെ അതേ ഊർജം ഉള്‍ക്കൊണ്ടാണ് നരേന്ദ്രമോദി പല പ്രതിസന്ധികളും തരണം ചെയ്യുന്നത്. ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുകയും സമാധാനത്തോടെ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന മോദിയുടെ ദിനചര്യ അറിയാൻ പലർക്കും താല്‍പര്യമാണ്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഒരു ദേശീയ മാദ്ധ്യമം ഇപ്പോള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദിയുടെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ നാലുമണി മുതലാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇത് മോദിക്ക് ശാന്തമായ മാനസികാവസ്ഥ നല്‍കുമെന്നും ആരോഗ്യകരമായ ശീലങ്ങള്‍ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ഇതിനോടൊപ്പംതന്നെ മോദി യോഗ ചെയ്യുന്നത് പതിവാക്കിയുണ്ട്. ഇവയിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും മാനസിക ഏകാഗ്രത ലഭിക്കുകയും ചെയ്യും. രാവിലെയുളള നടത്തവും മോദി ഒഴിവാക്കാറില്ല. പ്രകൃതിയുമായി അടുത്ത് ഇടപെഴകാനാണിത്.

ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. പോഹ, ഇഞ്ചി ചായ, ഖിച്ഡി, കാദി, ഉപ്പുമ അല്ലെങ്കില്‍ ഖക്ര പോലുളള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുളളത്. മോദി എല്ലാ ദിവസവും മൂന്ന് മുതല്‍ നാല് മണിക്കൂർവരെ ഉറങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിനോടൊപ്പം തന്നെ ഉപവാസവും വിശ്രമവും പിന്തുടരുന്നുണ്ട്. ചൂടുവെളളം കുടിക്കുന്നത് തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് മോദി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാർച്ച്‌- ഏപ്രില്‍ മാസത്തില്‍ ചൈത്ര നവരാത്രിയോടനുബന്ധിച്ച്‌ ഒമ്ബത് ദിവസം ഉപവാസമനുഷ്ഠിച്ചതിനെക്കുറിച്ചും മോദി വിശദീകരിച്ചു. ഒമ്ബത് ദിവസവും പപ്പായ മാത്രമാണ് കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Facebook Comments Box