Mon. Apr 29th, 2024

ഏകീകൃതസിവിൽകോഡ് ; കണ്ണൂരിൽ സുരേഷ് ഗോപിയടിച്ചത് സെല്‍ഫ് ഗോളോ? വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം

By admin Jan 30, 2024 #bjp #Suresh Gopi
Keralanewz.com

കണ്ണൂർസംസ്ഥാന നേതൃത്വത്തെ മറികടന്നുകൊണ്ടു കണ്ണൂരില്‍ സുരേഷ് ഗോപി നടത്തിയ പൗരത്വഭേദഗതി നടപ്പിലാക്കുമെന്ന പ്രസംഗത്തിലെ പരാമര്‍ശം ബിജെപിക്കുള്ളിലും പുറത്തും വിവാദമായി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു പ്രസംഗിക്കുമ്ബോഴാണ് പൗരത്വഭേദഗതിയെ കുറിച്ചു പരാമര്‍ശിച്ചത്. കെ റെയില്‍ വരും കെട്ടോയെന്നു പറയുന്നതു പോലെയല്ല യൂനിഫോം സിവില്‍ കോഡെന്നും അടുത്ത തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

മോദി ഭരണത്തില്‍ പ്രീണനമില്ല, ജാതിയില്ല ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊളളുന്ന സര്‍ക്കാരാണിത്. അതു അടുത്ത തെരഞ്ഞെടുപ്പില്‍ വാഗ്ദ്ധാനമായി വരുമെങ്കില്‍ അതുനടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെയെവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലെ, അതുസംഭവിച്ചിരിക്കും. കെ റെയില്‍ വരും കെട്ടോയെന്നു പറഞ്ഞുപോലെയല്ല, അതുവന്നിരിക്കും ആരും കരുതേണ്ട, ഇതു ഏതെങ്കിലും വിഭാഗത്തിനെ നശിപ്പിക്കാന്‍ അല്ലെങ്കില്‍ വിഷമിപ്പിക്കാന്‍ വേണ്ടിയുളളതല്ല, ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി നടത്തുന്ന കേരളപദയാത്രയില്‍ പൗരത്വഭേദഗതി നിയമത്തെ കുറിച്ചു ചര്‍ച്ച ചെയ്യേണ്ടെന്ന നിലനിലപാടിലായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം. ഇതാണ് സുരേഷ് ഗോപി തന്റെ ഒറ്റപ്രസംഗത്തിലൂടെ പൊളിച്ചു കളഞ്ഞത്. മോദി ഗ്യാരണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനായി വോട്ടര്‍മാരുടെ പിന്തുണ നേടുകയെന്നാണ് കേരളപദയാത്രയുടെ മുഖ്യലക്ഷ്യം. ഇതുകൂടാതെ കേരളം ഭരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിനെതിരെയുളള ആരോപണങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ ശക്തമായി അവതരിപ്പിക്കുകയെന്നതും യാത്രയുടെ ലക്ഷ്യങ്ങളിലൊന്നാണ്. മോദി ഗ്യാരന്റിയും പിണറായിയുടെ ഉറപ്പില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് കാസര്‍കോടു നിന്നും കേരളപദയാത്ര തുടങ്ങിയതു മുതല്‍ കെ സുരേന്ദ്രന്‍ പ്രസംഗിച്ചുവരുന്നത്.

ബി.ജെ.പി ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് വികസിതഭാരതവും ആത്മനിര്‍ഭരന്‍ പരിപാടിയും മോദിസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസനപദ്ധതികളുമാണെന്നു വ്യക്തമായിരുന്നു. രാമജന്മഭൂമി – അയോധ്യയിലെ ക്ഷേത്ര നിര്‍മാണം, പൗരത്വഭേദഗതിബില്‍ എന്നിവ പ്രചാരണവിഷയമാക്കിയാല്‍ കേരളത്തില്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുളള കേരളപദയാത്ര ഉടനീളം നിഴലിച്ചത്. രണ്ടാംപിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതിനായി മാസപ്പടി ഉള്‍പ്പടെയുളള ആരോപണങ്ങള്‍ ഉയര്‍ത്തിയുളള പ്രചണ്ഡ പ്രചരണം നടത്തുന്നതിനിടെയാണ് കേരളപദയാത്രയുടെ ഗതിതന്നെ തിരിച്ചുവിടുന്നതരത്തില്‍ സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്.

Facebook Comments Box

By admin

Related Post