കൊച്ചി: സ്വയം സന്യാസി പരിവേഷം ചാര്‍ത്തി നിരവധി പേരെ വഞ്ചിച്ച ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.05 ഓടെയായിരുന്നു അന്ത്യം.
ശാന്തിതീരം എന്ന ആശ്രമം നടത്തിയിരുന്ന സന്തോഷ് മാധവനെതിരെ പ്രവാസി വനിതയാണ് ആദ്യം വഞ്ചനാ കേസ് നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസും ഭൂമി തട്ടിപ്പു കേസും ഇയാളുടെ പേരിലുണ്ടായിരുന്നു.
40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള വ്യവസായി സെറഫിന്‍ എഡ്വിന്‍ സന്തോഷ് മാധവന് എതിരെ 2008 മേയ് 11നാണ് കേരള പോലീസിന് പരാതി നല്‍കിയത്. പരാതി പോലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസന്തോഷ് മാധവന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതിനും ഇയാളുടെ പേരില്‍ കേസുണ്ടായിരുന്നു. സ്വാമിയൂടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കടുവത്തോല്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിരുന്നു.
കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍വീട്ടില്‍ ജനിച്ച സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസ്സായ വീട്ടില്‍ നിന്നു പുറപ്പെട്ടുപോകുകയായിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇതോടെയാണ്് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്.
സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ചുവന്നിരുന്ന സന്തോഷ് മാധവനെ 2008ല്‍ പ്രവാസി വനിത നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തു. പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2009 മേയ് 20-ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം പീഡിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ അടങ്ങിയ സിഡികള്‍ ലഭിച്ചത് കേസില്‍ നിര്‍ണായക തെളവുകളായിരുന്നു.
ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ശേഷം അധികമാരും അറിയപ്പെടാതെ സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു.