കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ ഒന്നാംപ്രതി സിപിഎമ്മാണെന്നും പാര്‍ട്ടിയും മന്ത്രിയും ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സ്ഥിതിയാണ് കാണുന്നത്. സര്‍ക്കാരിന്റെ മര്‍ദ്ദനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഇതിനേക്കാള്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും പറഞ്ഞു.
യുവജനസമരങ്ങളെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയാണ്. മുഖ്യമന്ത്രി രക്തദാഹിയായ മനുഷ്യനാണെന്നും ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും അദ്ദേഹവും കുടുംബവും അഴിമതി നടത്തിയെന്നും പറഞ്ഞു. പുറത്തുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിനേക്കാള്‍ കരുത്തന്‍ ജയിലില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അതിശക്തമായ സമരങ്ങള്‍ കാണാനിരിക്കുന്നതേയുള്ളെന്നും പ്രതിഷേധങ്ങളെ തല്ലിച്ചതച്ച് നിര്‍ത്താമെന്ന് കരുതേണ്ടെന്നും പറഞ്ഞു.
കെ.ഫോണ്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയുടെ വിമര്‍ശനത്തില്‍ നീതി തേടിയാണ് കോടതിയില്‍ പോയത്. പക്ഷേ കോടതി തന്നെ പരിഹസിച്ചു. എന്നാല്‍ താന്‍ കോടതിയില്‍ പേയത് അതിരുതര്‍ക്കം പരിഹരിക്കാനല്ലെന്നും
പബ്‌ളിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യം തനിക്കില്ലല്ലോ ഡോക്യുമെന്റില്‍ കുറവുണ്ടെങ്കില്‍ കോടതിക്ക് അത് ചോദിക്കാമായിരുന്നു എന്നും സതീശന്‍ പറഞ്ഞു. ആള്‍ക്കാരുടെ അവസാന വിശ്വാസവും പ്രതീക്ഷയും കോടതിയാണ്. ഇനി എന്തു പ്രതീക്ഷിക്കാനാണ് എന്ന് ഒരാള്‍ ചിന്തിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും പറഞ്ഞു. ചിത്രയ്ക്ക് നേരെ നടക്കുന്നത് ഫാസിസമാണെന്നും സൈബര്‍ ഗുണ്ടായിസമാണെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി സംബന്ധിച്ചുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഹര്‍ജിക്കു പിന്നില്‍ പൊതുതാല്‍പര്യമില്ലെന്നും പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ളതാണെന്നും െഹെക്കോടതി. പദ്ധതിയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാഥമികവാദത്തിനിടെ ജസ്റ്റിസ് വി.ജി. അരുണിന്റേതാണു വാക്കാലുള്ള പരാമര്‍ശം.