ബിനു ജോർജ് കോഴിക്കോട്: കേരള ബാങ്കുകളില്‍നിന്നു വായ്പയെടുത്തവർ ഇനി വെള്ളം കുടിക്കും. കുടിശികയായ വായ്പ അടച്ചുതീർക്കുന്നതിനുള്ള തവണകള്‍ പരമാവധി കുറയ്ക്കാൻ സർക്കാർ കേരള ബാങ്കിന് അനുമതി നല്‍കി.
ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തി വർധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നല്‍കിയ കത്ത് പരിഗണിച്ചാണു സർക്കാർ അനുമതി. റവന്യൂ റിക്കവറിയായ കേസുകളില്‍ പരമാവധി ആറുമുതല്‍ എട്ടുതവണ വരെ മാത്രമേ ഇനി സാവകാശം അനുവദിക്കുകയുള്ളൂ. അതും അർഹമായ അപേക്ഷകളാണെന്നു ബാങ്കിനു തോന്നുന്ന പക്ഷം മാത്രം. 10 ലക്ഷത്തിനു മുകളില്‍ വായ്പയെടുത്തവർക്ക് ഇനി തവണ വ്യവസ്ഥ അനുവദിക്കുകയുമില്ല.
തിരിച്ചടവിനു തവണകള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്നും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ നാമമാത്രമായ വാസസ്ഥലം സ്ഥിതി ചെയ്യുന്നതും വേർതിരിച്ച് വില്പന നടത്തുന്നതിനു സാധ്യമല്ലാത്തതുമായ ജാമ്യ വസ്തുക്കള്‍ക്കു മാത്രം പരമാവധി ആറുമുതല്‍ എട്ടുവരെ തവണകള്‍ അനുവദിക്കണമെന്നും 10 ലക്ഷത്തിനു മുകളില്‍ വായ്പയെടുക്കുകയും തിരിച്ചടവില്‍ മനഃപൂർവം വീഴ്ച വരുത്തുകയും ചെയ്യുന്നവർക്കു തവണകള്‍ അനുവദിക്കരുതെന്നുമാണു കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ബാങ്കിന്‍റെ റെഗുലേറ്റിംഗ് അഥോറിറ്റികളായ റിസർവ് ബാങ്കും നബാർഡും നിഷ്കർഷിച്ചിരിക്കുന്ന രീതിയില്‍ നിഷ്ക്രിയ ആസ്തിയില്‍ കുറവ് വരുത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കത്ത് നല്‍കിയത്.
നിലവില്‍ വായ്പാ കുടിശിക മാസത്തവണകളായി അടയ്ക്കാൻ നാലുവർഷം വരെ ബാങ്കുകള്‍ സാവകാശം നല്‍കുന്നുണ്ട്. ഇത് നിർത്താനാണു കേരള ബാങ്കിന്‍റെ നീക്കം.