മുംബയ്: മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്ക് 36 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് സി ആർ പി എഫ് വിഭാഗവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടയിത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് തെലങ്കാനയില്‍ നിന്ന് ചില മവോയിസ്റ്റുകള്‍ പ്രണ്‍ഹിത നദി കടന്ന് ഗഡ്ചിറോളിയിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെ പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തി. ഇന്ന് രാവിലെ കൊളമർക മലനിരകളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ നിന്ന് ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വിവിധ മാവോയിസ്റ്റ് കമ്മിറ്റികളുടെ സെക്രട്ടറിമാരായ വർഗീഷ്, മഗ്തു, പ്ലാറ്റൂണ്‍ അംഗങ്ങളായ കുർസാംഗ് രാജു, കുടിമെട്ട വെങ്കിടേഷ് എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.