Sun. Apr 28th, 2024

ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്‌ആര്‍ടിസി തീരുമാനമെടുത്തു, ബസുകള്‍ ആക്രിവിലയ്ക്ക് പൊളിച്ച്‌ വില്‍ക്കും

By admin May 20, 2022 #news
Keralanewz.com

തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ ബസുകള്‍ ആക്രി വിലയ്ക്ക് കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത് കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ്.

ജന്‍റം എ സി ബസുകള്‍ ആക്രി വിലയ്ക്ക് പൊളിച്ച്‌ വില്‍ക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ജന്‍റം എ സി ലോ ഫ്ലോര്‍ ബസുകള്‍ സ്ക്രാപ്പ് ചെയ്യുന്നത്. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ആണ് തീരുമാനമെന്ന് കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. തേവരയില്‍ കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്.

കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ അറിയിപ്പ് പൂര്‍ണരൂപത്തില്‍

സംസ്ഥാനത്ത് ആദ്യമായി ജന്‍റം എ സി ലോ ഫ്ലോര്‍ ബസുകള്‍ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ആണ് തീരുമാനം. തേവരയില്‍ കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണമാണ് 10 സ്ക്രാപ്പ് ചെയ്യുന്നത്. 2018 മുതല്‍ 28 ലോ ഫ്ലോര്‍ എ സി ബസുകള്‍ തേവര യാര്‍ഡില്‍ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ കെഎസ്‌ആര്‍ടിസി നിയോ​ഗിച്ച കമ്മിറ്റി പരിശോധിക്കുകയും, അതില്‍ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ലോ ഫ്ലോര്‍ ബസ് സ്ക്രാപ്പ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ വാഹനങ്ങള്‍ ഡിമാന്റ് വരുമ്ബോള്‍ റിപ്പയര്‍ ചെയ്ത് ഉപയോ​ഗിക്കാമെന്നായിരുന്നു മാനേജ്മെന്റ് എടുത്തിരുന്ന നിലപാട്. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇങ്ങനെ യാര്‍ഡില്‍ സൂക്ഷിക്കാതെ കൂടുതല്‍ വില ലഭിക്കുന്ന രീതിയില്‍ ഇത് വിറ്റ് കൂടെ എന്ന് ചോ​ദിച്ച സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസി വിദ​ഗ്ധ സമിതിയെ നിയോഗിക്കുകയും, അവര്‍ പരിശോധിച്ച്‌ 28 ല്‍ 10 എണ്ണം സ്ക്രാപ്പ് ചെയ്യാനും, ബാക്കിയുള്ളവ ഉപയോ​ഗിക്കാനും നിര്‍ദ്ദേശം നല്‍കിയത്.

കെഎസ്‌ആര്‍ടിസി എഞ്ചിനീയര്‍മാരെ കൂടാതെ മോട്ടോര്‍ വാഹന വകുപ്പ്, തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എന്നിവടങ്ങളിലെ ഉദ്യോ​ഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകള്‍ പരിശോധിച്ചു. ആയതില്‍ അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചിലവ് വരുന്ന 10 ബസ്സുകള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ബസ്സുകള്‍ 2018 മുതല്‍ -2020 കാലയളവില്‍ ബ്രേക്ക് ഡൗണ്‍ ആകുകയും, അന്ന് മുതല്‍ ഓടാതെ കിടക്കുന്നവയുമാണ്, ഈ ബസ്സുകള്‍ക്ക് കുറഞ്ഞത് 21ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപയും ചിലവഴിച്ചാലെ നിരത്തിലിറക്കാനാകുകയുള്ളൂവെന്നും വിദ​ഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ ഇനത്തില്‍ ആകെ മൂന്നരക്കോടി രൂപ ഈ 10 ബസ്സുകള്‍ നിരത്തിലിറക്കണമെങ്കില്‍ ചിലവഴിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ മൂന്നര കോടി ചിലവഴിച്ചാല്‍ തന്നെ നിലവിലെ ഡീസല്‍ വിലയില്‍ കുറഞ്ഞ മൈലേജുള്ള ഈ ബസ്സുകള്‍ ലാഭകരമായി സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ ദീര്‍ഘ ദൂര സര്‍വ്വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന സീറ്റുകളല്ല ഈ ബസ്സുകള്‍ക്കുള്ളത്. ഇക്കാരണങ്ങളാലും ഫിറ്റ്നസ് സര്‍ഫിക്കറ്റ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വര്‍ദ്ധിച്ച ചിലവും, 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് സ്ക്രാപ്പ് ചെയ്യാന്‍ തീരുമാനിച്ചത്.

കെഎസ്‌ആര്‍ടിസിക്ക് പരിമിത എണ്ണം എ സി ബസുകള്‍ മാത്രമാണ് ഉള്ളത്. ഈ ബസുകള്‍ സീറ്റിന്റെ പ്രശ്നവും, മൈലേജിന്റെ കാര്യവും ഒഴിച്ചാല്‍ എഞ്ചിന്‍ ഉള്‍‍പ്പെടെയുള്ളവ മറ്റുള്ള ബസുകളെക്കാല്‍ എല്ലാത്തലത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. അത് കൊണ്ടാണ് സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഇത് റിപ്പയര്‍ ചെയ്യാമെന്ന് കരുതി നിലനിര്‍ത്തിയിരുന്നത്. ബഹു ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പ്രതിപാദിച്ച വിദഗ്ധ സമിതിയെ നിയമിച്ച്‌ പരിശോധന നടത്തിയത്. ഇതിന്റെ എ‍ഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ പാര്‍ട്സും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിട്ടുള്ള ശേഷിക്കുന്ന 18 ബസുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ ഏകദേശം 2 കോടി രൂപ ലാഭിക്കാന്‍ കഴിയും. കൂടാതെ 1.5 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സുകള്‍ കൂടി ലഭ്യമാക്കിയാല്‍ പ്രസ്തുത ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കാന്‍ സാധിക്കുകയും ചെയ്യും.

മറ്റ് നോണ്‍ എ സി ബസ്സുകള്‍ 920 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിന് നിലവില്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ആയതില്‍ 620 ബസ്സുകള്‍ സ്ക്രാപ്പ് ചെയ്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ M/s MSTC മുഖാന്തിരം ലേലം ചെയ്യുന്നതിനും, 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കുന്നതിനുമാണ് തീരുമാനിച്ചരിക്കുന്നത്. സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളില്‍ 300 എണ്ണം ലേല നടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്, ഇതില്‍ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്. ശേഷിക്കുന്ന ബസ്സുകളുടെ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. വിവിധ ഡിപ്പോകളിലായി ഷോപ്പ് ഓണ്‍ വീല്‍ എന്ന പദ്ധതിയില്‍ 32 കണ്ടം ചെയ്യേണ്ട ബസുകളില്‍ വാണീജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബാക്കി വിവിധ ഡിപ്പോകളില്‍ ലഭ്യമാക്കി സ്വകാര്യ സംരംഭകര്‍ക്ക് ലേലം ചെയ്ത് കൊടുക്കുന്നതാണ്. കൂടാതെ നാല് ബസുകള്‍ ഇതിനകം തന്നെ കാര്യവട്ടം കാമ്ബസില്‍ ക്ലാസ് മുറികളായിട്ടും, ഭീമനാട് യുപി സ്കൂളില്‍ ലൈബ്രറിയായിട്ടും നല്‍കിയിട്ടുണ്ട്. രണ്ട് ലോ ഫ്ലോര്‍ ബസ്സുകള്‍ മണക്കാട് സ്കൂളിലെ ക്ലാസ് മുറിയായി ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.

സ്ക്രാപ്പ് ചെയ്ത ബസ്സുകളുടെ ഉപയോഗ യോഗ്യമായ എഞ്ചിനും മറ്റ് പാര്‍ട്സുകളും ആവശ്യാനുസരണം മറ്റ് ബസ്സുകള്‍ക്ക് ഉപയോഗപ്പെടുത്തിവരുന്നു. നിലവില്‍ പാര്‍ക്കിംഗ് യാര്‍ഡുകളില്‍ സ്ക്രാപ്പ് ചെയ്യാനുള്ള ബസ് മാത്രമാണ് അവശേഷിക്കുന്നത് എങ്കിലും, മുന്‍പ് സ്ക്രാപ്പ് ചെയ്യണമോ, റിപ്പയര്‍ ചെയ്യണമോ എന്ന് തീരുമാനിക്കാനായി വര്‍ക്ക്ഷോപ്പുകളില്‍ നിന്നും യാര്‍ഡുകളിലേക്ക് മാറ്റിയ ബസുകളുടെ ഫോട്ടോയാണ് ഹൈക്കോടതിയില്‍ പോലും പരാതിക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ വാഹനങ്ങളുടെ ശവപറമ്ബായി കിടക്കുന്നതായി തോന്നുന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പാറശാല, ഈഞ്ചക്കല്‍, ചടയമംഗലം,ചാത്തന്നൂര്‍, കായംകുളം, ഇടപ്പാള്‍ ,ചിറ്റൂര്‍ എന്നീ യാര്‍ഡുകളില്‍ ഉള്ള ഉപയോഗ യോഗ്യമായ ബസുകള്‍ ഇതിനകം തന്നെ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തന യോ​ഗ്യമാക്കിയിട്ടുണ്ട്. എന്നാല്‍ സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാത്ത ഏതാണ്ട് 500 ഓളം ബസുകള്‍ ഉണ്ട്. അതും സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടുന്ന മുറയ്ക്ക് സര്‍വ്വീസിന് ഉപയോ​ഗിക്കുന്നതാണ്

Facebook Comments Box

By admin

Related Post