ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബി.ജെ.പി.എല്‍.എ വിരേന്ദ്ര രഘുവൻഷി പാർട്ടിയിൽ നിന്നും രാജി വെച്ചു.
പാര്‍ട്ടിയില്‍ നിന്നും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പാര്‍ട്ടിയില്‍ നിന്നും താൻ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും വേദനയെക്കുറിച്ചും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബോധിപ്പിച്ചിരുന്നുവെന്നും എന്നാല്‍ തന്‍റെ പ്രശ്നങ്ങള്‍ ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഗ്വാളിയോര്‍-ചമ്ബല്‍ ഡിവിഷനില്‍, 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചെങ്കിലും എന്നെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുതുതായി വന്ന ബി.ജെ.പി അംഗങ്ങള്‍ അവഗണിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലാറസ് മണ്ഡലത്തില്‍ താൻ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മനപ്പൂര്‍വം തടസം സൃഷ്ടിക്കാനും ദ്രോഹിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് കോലാറാസില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ജ്യോതിരാധിത്യ സിന്ധ്യയേയും അദ്ദേഹം വിമര്‍ശിച്ചു. 2020ല്‍ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്ബ് സിന്ധ്യ കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുന്നതിനെ കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും രഘുവൻഷി പറഞ്ഞു.