കാഞ്ഞിരപ്പള്ളിയിൽ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫിസ്, ഇലക്ഷൻ സ്റ്റോർ റൂം, ദുരന്ത നിവാരണ വാർ റൂം, റവന്യൂ ക്വാർട്ടേഴ്‌സുകൾ എന്നിവ ഉൾപ്പെടുത്തി റവന്യൂ കോംപ്ലക്‌സ് നിർമ്മിക്കുന്നത് സംബന്ധിച്ച് വിശദമായി പരിശോധിച്ച് സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ അറിയിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ്, കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസ് എന്നിവ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത് കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലാണ്. കാഞ്ഞിരപ്പള്ളിയിലെ റവന്യൂ വകുപ്പിന്റേതല്ലാത്ത ഓഫീസുകള്‍ ഇരുപത്തഞ്ചോളം സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നു. റവന്യൂ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം/ വാര്‍ റൂം സംവിധാനങ്ങള്‍ക്ക് സ്‌പെഷ്യല്‍ യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ സ്ഥലം ലഭ്യമല്ലെന്നും റവന്യൂ ഓഫീസുകള്‍ക്ക് മാത്രമായി പുതിയ റവന്യൂ കോംപ്ലക്‌സ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് റവന്യൂ മന്ത്രി ഇക്കാര്യമറിയിച്ചത്. ഇതിനാവശ്യമായ പുറമ്പോക്ക് ഭൂമി ലഭ്യമായതിനാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ.എന്‍.ജയരാജ് അറിയിച്ചു.