ജയ്‌പൂര്‍: കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുമ്ബോള്‍ സിപി.എം ഭരണത്തെ പുകഴ്‌ത്തി രാജസ്ഥാൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലലോട്ട് .
കേരളത്തില്‍ സി.പി.എമ്മിന് ഭരണത്തുടര്‍ച്ച ലഭിക്കാൻ കാരണം മികച്ച പ്രവര്‍ത്തനങ്ങളാണ്. ഭരണത്തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. രാജസ്ഥാനിലും ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജൻസിയായ എ.എൻ.ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
70 വര്‍ഷമായി കോണ്‍ഗ്രസും സി.പി.എമ്മും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ഇത്തവണ സി.പി.എം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതാണ് ഭരണത്തുടര്‍ച്ചയുണ്ടാകാൻ കാരണം. ഇത്തവണ കോണ്‍ഗ്രസ് ഇവിടെ ഭരണം നിലനിറുത്തും. ഭരണത്തുടര്‍ച്ച നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. കേരളത്തിന്റെ കാര്യമെടുക്കു. അവിടെ കോണ്‍ഗ്രസും സി.പി.എമ്മും മാറിമാറി ഭരിക്കുന്നതാണ് രീതി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഇത്തവണ അവിടെ സി.പി.എമ്മിനു ഭരണത്തുടര്‍ച്ച ലഭിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ ഭില്‍വാര മോഡല്‍ രാജ്യാന്തര തലത്തില്‍ത്തന്നെ ചര്‍ച്ചയായ ഒന്നാണ്. ഞങ്ങളുടെ ഭരണവും ക്ഷേമ പദ്ധതികളും ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും പറഞ്ഞു
അതേസമയം അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി കേരള സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതായി അറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഔചിത്യമില്ലായ്മയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.