കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ കൂടുതൽ കിട്ടിയെങ്കിലും ഒട്ടും വേഗം കുറയ്ക്കേണ്ടെന്ന നിലപാടിലാണ് എൽ ഡി എഫ്. കൂടുതൽ സമയവും പരമാവധി വോട്ടർമാരെ നേരിൽ കാണാൻ വിനിയോഗിക്കുകയാ ണ് സ്ഥാനാർത്ഥി. ഇന്നലെ ( തിങ്കൾ ) രാവിലെ കോട്ടയം മണ്ഡലത്തിൽ സൗഹൃദ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി പരമാവധി വോട്ടർമാരെ നേരിൽ കണ്ടു. രാവിലെ 11 മണിയോടെ ചങ്ങനാശ്ശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സിമ്പോസിയത്തിൽ തോമസ് ചാഴികാടൻ പങ്കെടുത്തു. ചടങ്ങിനെത്തിയ സിറോ മലബാർ സഭ തലവനും മേജർ ആർച്ച്ബിഷപ്പുമായ മാർ റാഫേൽ തട്ടിലിന്റെ പ്രാർത്ഥനയും അനുഗ്രഹവും സ്ഥാനാർത്ഥി തേടി.
ഉച്ചകഴിഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന അവലോകന യോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. പിന്നീട് പാലാ നിയോജക മണ്ഡലത്തിലെ കടപ്ലാമറ്റം, കടനാട്, കുറവിലങ്ങാട് പഞ്ചായത്തുകളിലെ എൽഡിഎഫ് കൺവൻഷനിലും സ്ഥാനാർത്ഥിയെത്തി. ഷാളണിയിച്ചും മാല ചാർത്തിയും സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചു. വികസന നേട്ടം പറഞ്ഞ് രാഷ്ട്രീയം ഒഴിവാക്കിയായിരുന്നു കൺവൻഷനുകളിലെ വോട്ടഭ്യർത്ഥന. പിന്നീട് കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥിയെത്തി. വരും ദിവസങ്ങളിൽ കുടുംബയോഗങ്ങൾ കൂടുതലായി സംഘടിപ്പിക്കും.