വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്‌പില്‍ബെര്‍ഗ് സംവിധാനം ചെയ്‌ത് മൂന്ന് പതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു ജുറാസിക് പാര്‍ക്ക്.
1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ഇല്ലാതായ ദിനോസറുകളുടെ അനിമട്രോണിക്‌സ് രൂപങ്ങളും ഗ്രാഫിക്‌സും ചേര്‍ന്ന് അന്ന് ചിത്രം കണ്ട കാണികളെ വല്ലാതെ അമ്ബരപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ഗവേഷകര്‍ സൃഷ്ടിച്ച ദിനോസറുകളുടെ ഒരു പാര്‍ക്ക് തുടങ്ങുന്നതും അത് പിന്നീട് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യവുമൊക്കെയായിരുന്നു ചിത്രത്തിലെ പ്രതിപാദ്യം.ഇനി ഒരിക്കലും ഭൂമിയില്‍ ദിനോസറുകള്‍ ഉണ്ടാകില്ലെന്നത് വസ്‌തുതയാണ്. പക്ഷെ ഭൂമിയിലല്ലാതെ മറ്റെവിടെങ്കിലും അവയുണ്ടോ? ജിജ്ഞാസ ഉണര്‍ത്തുന്ന ഈ ചോദ്യത്തിന് ചില ഗവേഷകര്‍ നടത്തിയ പഠനം മറുപടി നല്‍കും.
മറ്റ് വിദൂരമായ ഗ്രഹങ്ങളില്‍ ഏതിലെങ്കിലും ദിനോസറുകള്‍ ഇപ്പോഴുമുണ്ടാകാം എന്നാണ് റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ജേണലിന്റെ പ്രതിമാസ കുറിപ്പില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ദിനോസറുകളെ പോലെയുള്ള ഭീമാകാരമായ ജീവികള്‍ മറ്റ് ഗ്രഹങ്ങളിലുണ്ടാകാൻ എല്ലാ സാദ്ധ്യതയും പഠനം മുന്നോട്ടുവക്കുന്നു.ഇത്തരം ജീവികളെ കണ്ടെത്തുന്നതിന് ഉതകുന്ന സാങ്കേതിക വിദ്യകളെല്ലാം ഇന്ന് മനുഷ്യന് പ്രാപ്യമാണ്.
ദിനോസറുകള്‍ ജീവിച്ചിരുന്ന കാലത്ത് ഭൂമിയിലെ പരിസ്ഥിതിയിലുണ്ടായിരുന്ന വസ്‌തുക്കള്‍ അതേ അളവില്‍ ഉണ്ടോ എന്ന് കണ്ടെത്തിയാല്‍ ഉറപ്പിക്കാം ആ ഗ്രഹത്തില്‍ അവയെപ്പോലെ ഭീമാകാര ജീവികള്‍ താമസിക്കുന്നുണ്ട്. പണ്ട് ദിനോസറുകള്‍ ഭൂമി അടക്കി വാണ കാലത്ത് ഭൂമിയിലെ ഓക്‌സിജൻ അളവ് 30 ശതമാനമായിരുന്നു. ഇന്നത് കേവലം 21 ശതമാനമാണ്. അന്ന് ഓക്‌സിജൻ അളവ് കൂടുതലായതിനാലാണ് ഭീമാകാരമായ ജീവികള്‍ അവിടെ കഴിഞ്ഞത്.
ദിനോസറുകളോ തത്തുല്യമായ ജന്തുക്കളോ ഉണ്ടോ എന്നത് ഭീമാകാരമായ ടെലിസ്‌കോപ്പുകള്‍ തയ്യാറാക്കി നിരീക്ഷിച്ച് പഠിക്കാം. വലിയ ജീവികള്‍ വസിക്കാൻ എളുപ്പമായ ഫനീറോസോയിക് കാലഘട്ടം ആണോ ഗ്രഹത്തിലെന്ന് നിരീക്ഷിക്കണം ഈ കാലഘട്ടത്തിലാണെങ്കില്‍ വലിപ്പമേറിയ ദിനോസോറുകളെപോലെ ജന്തുക്കളും മറ്റും അവിടെ ഉണ്ടാകും. അതല്ലെങ്കില്‍ കൂടിയ അളവില്‍ ഓക്‌സിജൻ നല്‍കുന്ന തരം ചെടികള്‍ ഈ ഗ്രഹങ്ങളില്‍ ഉണ്ടോയെന്ന് പരിശോധിച്ചാലും ഇത്തരം ജീവികളുടെ സാന്നിദ്ധ്യത്തിന് തെളിവ് ലഭിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ലിസ കാള്‍ട്ടെനെഗറുടെ അഭിപ്രായം.