തിരുവനന്തപുരം: ഇടതുമന്ത്രിസഭയിലെ അംഗമായ ഗണേശ് കുമാറിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ സിഐടിയുവിന്റെ സമരം.
ഗതാഗതവകുപ്പ് അടുത്തിടെ നടപ്പാക്കിയ ഡ്രൈവിംഗ് പരിഷ്കാരത്തിനെതിരെയാണ് സിഐടിയു തൊഴിലാളികള്‍ സമരം നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുത്തത്.
എല്‍ ഡി എഫിന്റെ മന്ത്രിയാണ് ഗണേശ് കുമാറെന്നുള്ളത് അദ്ദേഹം ഓർക്കണമെന്നും ആവശ്യമെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയാൻ മടിക്കില്ലെന്നും വീട്ടിലേക്ക് മാർച്ചുനടത്തുമെന്നും സമരത്തില്‍ പങ്കെടുത്ത സിഐടിയു നേതാക്കള്‍ പറഞ്ഞു.
മേയ് മുതലാണ് പുതിയ ഡ്രൈവിംഗ് പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. തങ്ങളുമായുളള ചർച്ചകള്‍ക്ക് ശേഷമേ പരിഷ്കാരങ്ങള്‍ നടപ്പാക്കൂ എന്ന് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിരുന്നതായാണ് ട്രേഡ് യൂണിയനുകള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നിർദ്ദേശവും മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകും എന്നുമാണ് ഗതാഗതമന്ത്രി പറയുന്നത്. ഇതിനെത്തുടർന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയു രംഗത്തെത്തിയത്.