നുഷ്യരുടെ ജീവന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പിറ്റ്ബുള്ളുകളെ നിരോധിക്കാൻ നീക്കങ്ങളുമായി ബ്രിട്ടണ്‍.
ഈ വര്‍ഷം അവസാനത്തോടെ വിലക്ക് നിലവില്‍ വരുത്താനാണ് യുകെയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പിറ്റ് ബുള്ളിന്റെ ആക്രമണത്തിനിരയായി ബിര്‍മിംഗ്ഹാമില്‍ 11-കാരി കൊല്ലപ്പെട്ടിരുന്നു.
യുഎസ് ബ്രീഡ് ആയ അമേരിക്കൻ XL ബുള്ളി ഡോഗിനെ നിരോധിക്കാനാണ് ബ്രിട്ടണിന്റെ നീക്കം. ഇത് പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ്. ഇവയുടെ സ്വഭാവ ശൈലിയാണ് ആക്രമണത്തിന് കാരണമെന്നും പരിശീലനം കൊണ്ട് മാറ്റാൻ സാധിക്കുന്നതല്ലെന്നും പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടു. ഉടമകള്‍ക്ക് ഇവയെ നിയന്ത്രിക്കാനുള്ള ചുമതല ഉണ്ടെങ്കിലും അവര്‍ക്കതിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താൻ
തീരുമാനിച്ചത്. പ്രസ്തുത വര്‍ഗത്തിലുള്ള നായകളെക്കുറിച്ച് കൂടുതല്‍ പഠിക്കാൻ ഉത്തരവിട്ടിട്ടുള്ളതായും ഋഷി സുനക് അറിയിച്ചു.
അമേരിക്കൻ പിറ്റ് ബുള്‍ ടെറിയര്‍ (പിറ്റ്ബുള്‍) എന്നയിനവും അമേരിക്കൻ സ്റ്റാഫോര്‍ഷീര്‍ ടെറിയര്‍ എന്നിയിനവും ക്രോസ് ചെയ്തുണ്ടായ ബ്രീഡ് ആണ് XL ബുള്ളി. 2021 മുതല്‍ 2023 വരെയുള്ള കണക്ക് പ്രകാരം യുകെയില്‍ നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 50 ശതമാനമാളുകളും XL ബുള്ളിയുടെ കടിയേറ്റാണ് മരിച്ചത്.