ന്യൂഡല്‍ഹി: സ്വിസ് യുവതിയുടെ കൊലപാതകത്തില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. പടിഞ്ഞാറൻ ഡല്‍ഹിയിലെ തിലക് നഗറില്‍ ഇന്നലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ലെന ബെര്‍ജര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
വലിയൊരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഗുര്‍പ്രീത് സിംഗ് എന്നയാളാണ് പിടിയിലായത്. സ്വിറ്റ്സര്‍ലാൻഡില്‍ വച്ചാണ് പ്രതിയും യുവതിയും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. യുവതിയെ കാണാനായി ഗുര്‍പ്രീത് ഇടയ്ക്ക് സ്വിറ്റ്സര്‍ലാൻഡിലേക്ക് പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഗുര്‍പ്രീത് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന്റെ കാരണം. യുവതിയെ തന്ത്രപൂര്‍വം ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി. ഈ മാസം പതിനൊന്നിനാണ് യുവതി ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തിന് ശേഷമാണ് അരുംകൊല നടന്നത്.
പ്രതി യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോകുകയും കൈകാലുകള്‍ കെട്ടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിയ കാറിലാണ് ആദ്യം മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുര്‍ഗന്ധം വന്നതോടെയാണ് മൃതദേഹം റോഡില്‍ ഉപേക്ഷിച്ചത്. പ്രതി ഉപയോഗിച്ചിരുന്ന മറ്റൊരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ഇയാളുടെ വീട്ടില്‍ നിന്ന് 2.25 കോടി രൂപയും കണ്ടെത്തി.