ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത്, ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടുന്നത് സര്‍ക്കാര്‍ നവംബര്‍ 10 വരെ നീട്ടി.
ഓണ്‍ലൈൻ ക്ലാസുകള്‍ ആവശ്യമാണെങ്കില്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി.അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ നവംബര്‍ 5 വരെ അടച്ചിടുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്.മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍, ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് നവംബര്‍ 10 വരെ അവധിയായിരിക്കും. 6-12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള ഓപ്ഷൻ നല്‍കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി പ്രസ്താവനയില്‍ പറഞ്ഞു.എയര്‍ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 460-ല്‍ തുടര്‍ച്ചയായി ആറാം ദിവസവും ഡല്‍ഹിയിലെ വായു മലിനമായി തുടരുകയാണ്.കുട്ടികളിലും പ്രായമായവരിലും വര്‍ദ്ധിച്ചുവരുന്ന ശ്വാസകോശ, നേത്രരോഗങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടാകാൻ കാരണമായ വിഷ പുകമഞ്ഞ് ഞായറാഴ്ചയും ഡല്‍ഹിയെ മൂടിയിരിക്കുകയാണ്.ശ്വാസകോശത്തിനുള്ളില്‍ കടന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മൈക്രോസ്‌കോപ്പിക് PM2.5 കണങ്ങള്‍, ഡല്‍ഹിയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഗവണ്‍മെന്റിന്റെ സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന്റെ 60 മൈക്രോഗ്രാം എന്നതിന്റെ ഏഴോ എട്ടോ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാം എന്നതിനേക്കാള്‍ 80 മുതല്‍ 100 വരെ മടങ്ങ് കൂടുതലാണ്.ഡല്‍ഹി-എൻസിആറിലെ മലിനീകരണത്തെ ചെറുക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം, എക്യുഐ 450 കവിഞ്ഞാല്‍, മലിനീകരണ ട്രക്കുകള്‍, വാണിജ്യ ഫോര്‍ വീലറുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരോധനം ,നിയന്ത്രണ നടപടികളും നടപ്പിലാക്കേണ്ടത് നിര്‍ബന്ധമാണ്. കുറഞ്ഞ താപനില, മലിനീകരണ വ്യാപനത്തെ തടസ്സപ്പെടുത്തുന്ന കാറ്റ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ വിളവെടുപ്പിന് ശേഷം വയ്ക്കോല്‍ കത്തിച്ചതില്‍ നിന്നുണ്ടായ പുക എന്നിവ കാരണം ഡല്‍ഹി-എൻസിആറിന്റെ വായു നിലവാരം കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞ നിലയിലാണ്.